വീണയുടെ സാമ്പത്തിക ഇടപാടുകളിൽ നിർണായക കണ്ടെത്തൽ; ഹവാല ഇടപാടിനും തെളിവെന്ന് ഇഡി

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടിക്കേസിൽ കൂടുതൽ ആരോപണങ്ങളുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. വീണ ഹവാല ഇടപാട് നടത്തിയതിന് തെളിവുകൾ ലഭിച്ചതായി ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വരുമാനത്തിൽ കവിഞ്ഞ വലിയൊരു തുക വീണ കൈകാര്യം ചെയ്തതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. സി.എം.ആർ.എല്ലിൽ നിന്ന് അക്കൗണ്ട് വഴി ലഭിച്ച 2.78 കോടി രൂപയെക്കാൾ വളരെ വലിയ തുക വീണ കൈകാര്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 20 കോടി രൂപയിലധികം മൂല്യമുള്ള ഇടപാടുകളുടെ കൈയെഴുത്ത് കണക്കുകൾ ഇ.ഡി കണ്ടെടുത്തു. കഴിഞ്ഞ മേയ് 27ന് വീണയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ഡയറിയിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്.

ഇതിലെ കണക്കുകൾ പ്രകാരം വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇ.ഡി പറയുന്നു. ദിർ‌ഹം രൂപത്തിലാണ് ഈ തുക വിദേശത്തേക്ക് അയച്ചിരിക്കുന്നത്. കൂടാതെ മറ്റൊരാളുടെ പേരിൽ എടുത്ത സിംകാർഡ് ഉപയോഗിച്ച് വീണ ഇന്റർനെറ്റ് കാളുകൾ നടത്തിയതായി സംശയിക്കുന്നുവെന്നും ഇ.ഡി അറിയിച്ചു.

ഇതിനായി ഉപയോഗിച്ച സിംകാർഡിന്റെ ഫോട്ടോയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കോഴിക്കോട്ട് വീണയുടെ ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് ഇ.ഡി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button