പ്രളയക്കെടുതിയിൽ കേരളത്തിന് ആശ്വാസമായി ബിജെപി: ജനങ്ങളെ സഹായിക്കാൻ മുഴുവൻ പ്രവർത്തകരെയും രംഗത്തിറക്കാൻ പാർട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് ദുരിതത്തിലായവർക്ക് ആശ്വാസമായി ബിജെപി. പ്രളയക്കെടുതിയിലായ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബിജെപി തീരുമാനിച്ചതായി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ബിജെപി പ്രവർത്തകർ സജീവമാകണമെന്നും അദ്ദേഹം അറിയിച്ചു.
ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കനത്ത മഴയിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി ജീവനുകൾ പൊലിയുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും വ്യക്തമാക്കി.
ക്യാമ്പുകൾ സജ്ജമാക്കുക, ശുചീകരണ പ്രവർത്തനങ്ങൾ, റോഡുകളിൽ തടസങ്ങൾ നീക്കുക തുടങ്ങിയ അടിയന്തര പ്രശ്നങ്ങൾ ബിജെപി പ്രവർത്തകർ ചെയ്യുകയാണ്. ഇതിനകം വിവിധ ജില്ലകളിൽ പഞ്ചായത്ത് തലങ്ങൾ വരെ കാൾ സെന്ററുകളും ഹെൽപ്പ് ഡെസ്കുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങളും ബിജെപി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുരിതബാധിതരായ ഓരോ കുടുംബത്തിലേക്കും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ സഹായങ്ങളും എത്തുന്നുണ്ടെന്നും വീടും ഉപജീവനമാർഗവും നഷ്ടമായവർക്ക് സമയബന്ധിതമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.റാന്നി, വയനാട്, ഇടുക്കി, കോട്ടയം തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ബിജെപി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവ് ബിബി ഗോപകുമാർ എംഎൽഎ, ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് കെ സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.



