ഹണി റോസ് വിവാദത്തിൽ ബോബി ചെമ്മണ്ണൂർ ക്ഷമാപണം; കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

നടി ഹണി റോസിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ കഴിഞ്ഞവർഷം അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. സമൂഹമാദ്ധ്യമക്കുറിപ്പിലൂടെയാണ് ബോബി ചെമ്മണ്ണൂർ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം എന്റെ പ്രിയ സുഹൃത്തുക്കളെ, വാസ്തവത്തിൽ, ഞാൻ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ്. ആരെയും മനഃപൂർവ്വം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാദ്ധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ഞാൻ സോഷ്യൽ മീഡിയയിൽ നർമ്മങ്ങളും ലഘുവായ ഉള്ളടക്കങ്ങളും പങ്കിടാറുണ്ട്. പക്ഷേ ആരെയും വ്രണപ്പെടുത്തുക, വേദനിപ്പിക്കുക, വിഷമിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യാറില്ല.
എന്നാൽ ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും അവരുടെ കുടുംബത്തിനും കാര്യമായ വിഷമമുണ്ടാക്കിയിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഞാനുണ്ടാക്കിയ ആഘാതത്തിന് ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അവയുടെ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഒരു വേദനയും ഉണ്ടാക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. ഞാൻ ആത്മാർത്ഥമായ ക്ഷമാപണം നടത്തുന്നതിലൂടെ അവർ കേസ് പിൻവലിക്കാൻ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിഷയം പരിഗണിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. പോസിറ്റീവായി മുന്നോട്ട് പോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്



