ഭാഗ്യരാജിന്റെ പൊതുദർശനത്തിനിടെ രാധികയുടെ പൊട്ടിത്തെറി; മാധ്യമങ്ങളോട് കടുത്ത പ്രതികരണം

ചെന്നൈ: അന്തരിച്ച പ്രമുഖ സംവിധായകനും നടനുമായ കെ ഭാഗ്യരാജിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചതിനിടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ച മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടി രാധിക ശരത്കുമാർ. ഭാഗ്യരാജിന്റെ കുടുംബത്തിന് അല്പം സ്വകാര്യത തന്നുകൂടേയെന്ന് തൊഴുകയ്യോടെ രാധിക ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വളരെ വൈകാരികമായിട്ടായിരുന്നു രാധികയുടെ പ്രതികരണം.
ഭാഗ്യരാജിന്റെ മൃതദേഹംകൊണ്ട് ആംബുലൻസ് വന്നിറങ്ങുമ്പോഴായിരുന്നു മാദ്ധ്യമങ്ങൾ വാഹനത്തിന് ചുറ്റും തടിച്ചു കൂടിയത്. മകൻ ശാന്തനുവിന്റെ രംഗങ്ങൾ ചിത്രീകരിക്കാനുള്ള തിരക്കിലായിരുന്നു. ഇതിനിടെയാണ് രാധിക പ്രതികരണവുമായി എത്തിയത്.”ഞാൻ എന്റെ കൈകൾ കൂപ്പി അപേക്ഷിക്കുകയാണ്. ദയവായി ടിആർപികൾക്ക് പിന്നാലെ പോകരുത്. നാടകീയതയും കണ്ണീരുമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അത് സിനിമയിൽ അഭിനയിച്ച് കാണിച്ചുതരാം.
ദയവായി കുടുംബത്തിന് അല്പം സ്വകാര്യത നൽകണം.”- രാധിക പറഞ്ഞു.മാത്രമല്ല വീഡിയോകളും ചിത്രങ്ങളും എടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്നവരോട് രാധിക ക്ഷുഭിതയായി പറയുന്നതും വീഡിയോയിൽ കാണാം. അതേസമയം, സംഭവത്തിൽ രാധികയെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തി. പ്രമുഖരുടെ മരണത്തിന് പിന്നാലെയുള്ള ഇത്തരം പ്രവണതകളെ വിമർശിച്ച് ചിലർ കുടുംബത്തിന് അല്പം സ്വകാര്യത നൽകണമെന്നും ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ഭാഗ്യരാജ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ മേഖലയും ആരാധകരും. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവരാണ് മക്കൾ.



