കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന മൊഴി; സിയയെ അലട്ടിയ ഭയം എന്ത്?

മുംബയ്: പൂനെയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ സിയ ഗോയലിനെതിരെ വെളിപ്പെടുത്തലുമായി കാമുകൻ ചേതൻ ചൗധരി. കേതനുമായുള്ള വിവാഹനിശ്ചയം റദ്ദാക്കി തന്നോടൊപ്പം വരാൻ സിയ തയ്യാറായിരുന്നില്ലെന്ന് ചേതൻ പൊലീസിന് മൊഴി നൽകി. ഒളിച്ചോടിയാൽ സ്വന്തം കുടുംബത്തിന് നാണക്കേടാകുമെന്ന സിയയുടെ ഭയമാണ് കേതന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും ചോദ്യം ചെയ്യലിൽ ചേതൻ സമ്മതിച്ചു.
ചേതനുമായുള്ള ബന്ധം അറിയാമായിരുന്നെങ്കിലും സിയയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നുവെന്നും ചേതൻ മൊഴിയിൽ വ്യക്തമാക്കി. ഒളിച്ചോടുന്നത് കുടുംബത്തിന്റെ അന്തസിനെ ബാധിക്കുമെന്നും അതുകൊണ്ട് കേതനെ ഇല്ലാതാക്കുക മാത്രമാണ് മുന്നിലുണ്ടായിരുന്ന ഏക പോംവഴിയെന്ന് സിയ വിശ്വസിച്ചിരുന്നതായും മൊഴിയിൽ പറയുന്നു.ജൂണ്‍ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലോഹഗഡ് കോട്ടയില്‍ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതന് അഗര്‍വാള്‍ ഒരു മലയിടുക്കില്‍ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്. അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ലോണാവാല റൂറല്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ലോഹഗഡ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.ഒരു ഹൂഡി ധരിച്ച വ്യക്തി കേതനെയും സിയയെയും പിന്തുടരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മുഖം പൂർണ്ണമായും മറച്ച രീതിയിൽ ഹൂഡിയും അതിനു മുകളിൽ ഹെഡ്സെറ്റും ധരിച്ചായിരുന്നു ഇയാൾ നടന്നിരുന്നത്. യാത്രയ്ക്കിടയിൽ സിയ പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇയാൾ പെട്ടെന്ന് നിലത്തിരിക്കുന്നതും ദൃശ്യങ്ങളിൽ പൊലീസ് കണ്ടെത്തി. ജൂൺ 18ന് കടുത്ത ചൂടുള്ള ദിവസമായിരിന്നിട്ടും ഇയാൾ എന്തിനാണ് ഹൂഡി ധരിച്ചത് എന്ന പൊലീസിന്റെ സംശയമാണ് അന്വേഷണം ചേതൻ ചൗധരിയിലേക്ക് എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേതന്റെ മരണം സിയയും കാമുകൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.



