ആംബുലൻസും ജീവനക്കാരുമില്ല; രോഗിയായ മകനെ സ്ട്രെച്ചറിൽ ചുമന്ന് ദമ്പതികൾ

ഭോപ്പാൽ: ആംബുലൻസോ മറ്റ് സൗകര്യങ്ങളോ ലഭിക്കാത്തതിനെ തുടർന്ന് രോഗിയായ മകനെ സ്ട്രെച്ചറിൽ റോഡിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ച് ദമ്പതികൾ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ ദാരുണ സംഭവം. നട്ടെല്ലിന് പ്രശ്നമുള്ള ആദ‌ർശ് എന്ന പന്ത്രണ്ടുവയസുകാരനെയാണ് മാതാപിതാക്കൾ പൊരിവെയിലിൽ സ്ട്രെച്ചറിൽ കിലോമീറ്ററുകളോളം ചുമന്നത്. ജനകീയ ആരോഗ്യസംവിധാനത്തിന്റെ കടുത്ത അനാസ്ഥയും ക്രൂരതയും വെളിവാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ഏകദേശം 15 ദിവസമായി മഹാരാജ യശ്വന്ത്റാവു (എം‌വൈ) ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദർശ്. നട്ടെല്ലിന് പ്രശ്നമുള്ളതിനാൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ആശുപത്രിയിൽ വാ‌ർഡ് ബോയ്‌യോ അറ്റന്ററോ, ആംബുലൻസ് സൗകര്യമോ ഒന്നും ലഭ്യമാകാതായതോടെ മാതാപിതാക്കൾ തന്നെ കുട്ടിയെ സ്ട്രെച്ചറിൽ ചുമന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു.എന്നാൽ അവിടെ എത്തിയപ്പോൾ കുട്ടിയെ അഡ്മിറ്റ് ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും ഫയലും റിപ്പോർട്ടുകളും മാത്രം പരിശോധിച്ചാൽ മതിയെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

തുടർന്ന് വീണ്ടും മകനെ സ്ട്രെച്ചറിൽ ചുമന്ന് തിരികെ എംവൈ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് ദമ്പതികൾ പറയുന്നത്.അതേസമയം, ഇതാദ്യമായല്ല മഹാരാജ യശ്വന്ത്റാവു ആശുപത്രിയ്ക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത്. 2026 മാർച്ചിലും സമാനമായ സംഭവം ആശുപത്രിയിൽ നടന്നിരുന്നു. ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൾ നഴ്സിന്റെ അശ്രദ്ധമൂലം അറ്റുപോയതും, എലികളുടെ കടിയേറ്റ് രണ്ട് നവജാത ശിശുക്കൾ മരിച്ച സംഭവം ഉൾപ്പെടെ വലിയ വിവാദമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button