ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുത്ത് നഗരസഭ

തിരുവനന്തപുരം : നഗരസഭാ പരിധിയിൽ ലഹരി വസ്തുക്കളുടെ വിപണനം തടയാൻ നഗരസഭ മുന്നിട്ടിറങ്ങി.സ്‌കൂൾ തുറക്കുന്നതോടെ കുട്ടികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച മാരക രാസ പദാർത്ഥങ്ങളടങ്ങിയ ലഹരി വസ്‌തുക്കളാണ് നഗരസഭ മേയർ വി.വി. രാജേഷിൻ്റെയും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്‌ണൻ്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 9 മണിയോടെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് പോലീസിൻ്റെ സഹായത്തോടെയാണ് ഡ്രൈവ് ആരംഭിച്ചത്. മെഡിക്കൽ കോളേജ്, ഇളങ്കാവ്, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം പ്രദേശങ്ങളിൽ നിന്നായി5 ചാക്ക് ലഹരി ഉത്പന്നങ്ങളാണ് പിടികൂടി നശിപ്പിച്ചത്. ഇവ സൂക്ഷിച്ചിരുന്ന മുപ്പത് ബങ്കുകളും തട്ടുകടകളും പൊളിച്ചു നീക്കം ചെയ്തു നഗരസഭയുടെ വാഹനങ്ങളിലേക്ക് മാറ്റി.
മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ റഹിം, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനോജ്, അനിൽ, സജിൻ എന്നിവർ നേതൃത്വം നൽകി.
പല ബങ്കുകളുടെയും മുകളിൽ ലോട്ടറി വില്പനയെന്ന വ്യാജേനയാണ് ലഹരി വസ്‌തുക്കൾ വിറ്റിരുന്നത്. ഇവ പരിശോധിച്ചപ്പോൾ മാസങ്ങൾക്ക് മുമ്പുള്ള ലോട്ടറിയാണെന്ന് കണ്ടെത്തി.
വൻറാക്കറ്റാണ് ലഹരി വില്പനയുടെ പിന്നിലുള്ളതെന്ന് മേയർ വി.വി. രാജേഷും ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്‌ണനും പറഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരി വസ്‌തുക്കൾ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബങ്കുകടകളിൽ എത്തിച്ച് 18 വയസിൽ താഴെയുള്ള അന്യസംസ്‌ഥാനക്കാരെ ഇരുത്തി 1000 രൂപവീതം ശമ്പളം നൽകിയാണ് വില്പന നടത്തുന്നത്.
ലഹരിക്കെതിരായ പ്രവർത്തനം ഹെൽത്ത് സർക്കിൾ അടിസ്ഥാനത്തിൽ പോലീസിൻ്റെ സഹായത്തോടെ തുടരുമെന്നും അറിയിച്ചു.



