പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനികൾ മരിച്ചു

കൊച്ചി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ (11), പാലക്കാട് നെന്മാറ സ്വദേശിനി രാജേശ്വരി (13) എന്നിവരാണ് മരിച്ചത്.

അരൂരിൽ ഡാൻസ് ക്ലാസിലേക്ക് പോകുന്നതിനിടെയാണ് നിയയ്ക്ക് പാമ്പുകടിയേറ്റത്. ഈ മാസം ആറാം തീയതി നടന്ന സംഭവത്തിൽ ആദ്യം കട്ടുറുമ്പ് കടിച്ചതാണെന്നാണ് കുട്ടി കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ രൂക്ഷമാവുകയും ചെയ്തതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ 24 ദിവസമായി ചികിത്സയിലായിരുന്ന നിയ ഇന്ന് രാവിലെ 7.30ഓടെ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

അതേസമയം, പാലക്കാട് നെന്മാറയിലും സമാനമായ ദാരുണ സംഭവമാണ് റിപ്പോർട്ട് ചെയ്തത്. രാമൻ–അംബിക ദമ്പതികളുടെ മകൾ രാജേശ്വരി (13) രണ്ടാഴ്ചയായി ചികിത്സയിലിരിക്കെ മരിച്ചു.

വീടിനുള്ളിൽ കളിക്കുന്നതിനിടെയാണ് രാജേശ്വരിയെ മൂർഖൻ പാമ്പ് കടിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ജോലി കഴിഞ്ഞെത്തിയ ബന്ധുക്കളാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടാഴ്ചയായി ചികിത്സയിൽ കഴിഞ്ഞിരുന്ന രാജേശ്വരിയുടെ ആരോഗ്യനില ഇന്ന് ഗുരുതരമാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

ചുരുങ്ങിയ ദിവസങ്ങൾക്കിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകടിയേറ്റ് കുട്ടികൾ മരിച്ച സംഭവങ്ങൾ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ പാമ്പുകടിയുമായി ബന്ധപ്പെട്ട ജാഗ്രത കൂടുതൽ ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button