തമിഴ്നാട് മദ്യനയം: 717 മദ്യശാലകൾ അടച്ചുപൂട്ടൽ; മുഖ്യമന്ത്രി വിജയ്ക്ക് നടൻ വിശാലിന്റെ അഭിനന്ദനം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത് രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ വലിയ ചർച്ചയായി മാറുന്നു. ക്ഷേത്രങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള ടാസ്മാക് മദ്യശാലകളാണ് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരിക്കുന്നത്.
ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ഈ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ തന്നെ എടുത്ത ഈ തീരുമാനം വലിയ ശ്രദ്ധ നേടി.
ഈ നീക്കത്തിന് അഭിനന്ദനവുമായി നടൻ വിശാൽ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. കോളേജ് കാലം മുതൽ വിജയുമായി അടുത്ത ബന്ധം പുലർത്തുന്ന സുഹൃത്താണെന്ന് വിശാൽ പറഞ്ഞു.
“നിങ്ങൾക്കായാണ് അഭിനന്ദനങ്ങളും വിസിലുകളും ഉയരുന്നത്. പ്രിയപ്പെട്ട മുഖ്യമന്ത്രി ജോസഫ് വിജയ്, 717 വൈൻ ഷോപ്പുകൾ, പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ളവ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനത്തിന് നന്ദി. എന്ത് മികച്ചൊരു നടപടിയാണിത്,” എന്നാണ് വിശാൽ വീഡിയോയിൽ പറഞ്ഞത്. സ്കൂളുകൾക്ക് സമീപമുള്ള മദ്യശാലകൾ കാരണം നിരവധി പെൺകുട്ടികൾ ദുരനുഭവം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയ്ക്കും പുതിയ സർക്കാരിനും സല്യൂട്ട് നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചാണ് ടിവികെ അധികാരത്തിലെത്തിയത്. 234 സീറ്റുകളിൽ 108 സീറ്റുകൾ നേടി മുന്നേറിയ പാർട്ടിക്ക് ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നെങ്കിലും കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിടുതലൈ ചിരുതൈഗൽ കച്ചി എന്നിവയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരണം സാധ്യമായത്.
പുതിയ സർക്കാരിന്റെ ആദ്യ തീരുമാനങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



