രാഹുൽ ഗാന്ധിയുടെ കടുത്ത ആരോപണങ്ങൾ:നരേന്ദ്ര മോദി ക്കെതിരെ ‘എപ്സ്റ്റീൻ ഫയൽ’ പരാമർശം ഡൊണാൾഡ് ട്രംപ് ബന്ധം ചൂണ്ടിക്കാട്ടി രാഷ്ട്രീയ ആക്രമണം

എപ്സ്റ്റീൻ ഫയലുകൾ പരസ്യമാക്കപ്പെട്ടാൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായിരിക്കുമെന്നും ഈ രഹസ്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അറിയാമെന്നും രാഹുൽ ഗാന്ധി. പശ്ചിമ ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപാണ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ പരിഹസിച്ചു. “ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും. ഇസ്രയേലിലേക്ക് പോകാൻ പറഞ്ഞാൽ മിനിറ്റുകൾക്കുള്ളിൽ അവിടെയെത്തും. ട്രംപ് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇന്ത്യയിൽ മോദി നടപ്പിലാക്കുന്നത്,” രാഹുൽ പറഞ്ഞു. രാജ്യം അദാനിക്ക് തീറെഴുതി കൊടുക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ മേഖല തുടങ്ങി എല്ലാം അദാനിയുടെ കൈകളിലെത്തുകയാണ്. അദാനി എന്നല്ല, കമ്പനിയുടെ പേര് ‘മോദാനി’ എന്നാണെന്നും അദ്ദേഹം പരിഹസിച്ചു.
ബിജെപിയും ആർഎസ്എസും രാജ്യത്ത് വിദ്വേഷം പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെയും രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി കേന്ദ്രത്തിൽ ചെയ്യുന്നത് തന്നെയാണ് മമത ബംഗാളിൽ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾക്ക് വേണ്ടിയാണ് മമത പ്രവർത്തിക്കുന്നതെന്നും ശാരദ ചിട്ടി ഫണ്ട് അഴിമതിയും ഗുണ്ടാപ്പിരിവുമാണ് ബംഗാളിൽ നടക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.



