കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹം കേരളത്തില്‍ നടത്തിയതിലെ വിവാദം അവസാനിക്കുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ സമയത്ത് ഹാജരാക്കിയ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്. മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം.

വിവാഹ സമയത്ത് യുവതിയുടെ ഭര്‍ത്താവ് പൊലീസിന് മുന്നില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് തെളിഞ്ഞത്. ഈ സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നു. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയ്ക്ക് വിവാഹ സമയത്ത് 18 വയസ്സ് പൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയത്. കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി.

16 വയസ് മാത്രമായിരുന്നു പ്രായമെന്നാണ് കണ്ടെത്തല്‍.വിവാഹം നടത്തിയതിന് പിന്നാലെ തന്നെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പിതാവ് ഉന്നയിച്ച ആരോപണം. പെണ്‍കുട്ടിക്ക് വിവാഹ സമയത്ത് 16 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്ന് തെളിഞ്ഞതോടെയാണ് ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. 2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മദ്ധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *