ഇറാനിലെ പുതിയ ഭരണകൂടം തീവ്രവും അപകടകാരിയും, ഇസ്രയേലിന്റെ നിലനില്പിന് വെല്ലുവിളി

ജറുസലേം: പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ മരണ ശേഷം ഇറാനിൽ അധികാരമേറ്റ പുതിയ ഭരണകൂടം മുൻപുള്ളതിനെക്കാൾ തീവ്രവും അപകടകാരിയുമാണെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) മുന്നറിയിപ്പ്. നിലവിലെ ഭരണ നേതൃത്വം ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐ.ആർ.ജി.സി) കടുത്ത പ്രത്യയ ശാസ്ത്ര വാശിയുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നതാണെന്നും ഇത് രാജ്യത്തിന്റെ നിലനില്പിന് തന്നെ വലിയ വെല്ലുവിളിയാണെന്നുമാണ് ഇസ്രയേൽ പാർലമെന്റിന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകിയത്.
നാല്പത് ദിവസത്തിലേറെയായി തുടരുന്ന യുദ്ധം ആഗോള തലത്തിൽ എണ്ണവിലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷവും അവിടുത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളായെന്ന വിലയിരുത്തൽ ഇസ്രയേലിനെയും അമേരിക്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അതേസമയം രണ്ടാഴ്ചത്തെ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ ആരംഭിക്കും.
യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിവനിദി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള യു.എസ് സംഘം ചർച്ചകളിൽ പങ്കെടുക്കും. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചർച്ചകളിഷൽ ഇറാനെ പ്രതിനിധീകരിക്കുക. ലബനനും ഇസ്രയേലും തമ്മിലുള്ള വെടിനിറുത്തൽ ചർച്ചകൾ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും.



