തൃശൂരിൽ വീണ്ടും കിറ്റ് പിടിച്ചു; കണ്ടെടുത്തത് ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയിൽ നിന്ന്

തൃശൂർ: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃശൂരിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണവുമായി സിപിഎം. തൃശൂർ കാച്ചേരിയിലുള്ള അച്ചാർ കമ്പനിയിൽ നിന്ന് 750 ഭക്ഷ്യക്കിറ്റുകൾ തിരഞ്ഞെടുപ്പ് ഫ്ളൈയിംഗ് സ്‌ക്വാഡും പൊലീസും ചേർന്ന് പിടികൂടി. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിതെന്നാണ് വിവരം.
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് തയ്യാറാക്കിയെന്നാണ് സിപിഎമ്മും സിപിഐയും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. കിറ്റുകൾ കസ്റ്റഡിയിലെടുത്ത പൊലീസ് ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.



