ജി. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി!

മ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ ആസ്തിവിവരങ്ങൾ മറച്ചുവെച്ചു എന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാറാണ് പരാതി നൽകിയത്. തന്റെ കൈവശം വെറും 5,000 രൂപ മാത്രമേയുള്ളൂ എന്ന് സുധാകരൻ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത് വ്യാജമാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ ജി. സുധാകരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലുണ്ടായിരുന്ന വൻതുക മകന്റെയും മരുമകളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പത്രിക പ്രകാരം ജി. സുധാകരന് 11.57 ലക്ഷം രൂപയുടെ ജംഗമ ആസ്തിയും 56 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയുമാണുള്ളത്. കോളേജ് പ്രൊഫസറായി വിരമിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 24.68 ലക്ഷം രൂപയുടെ ജംഗമ ആസ്തിയും 13 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയും 21 പവൻ സ്വർണ്ണവുമുണ്ട്. ഇരുവരും ലക്ഷങ്ങൾ പെൻഷൻ കൈപ്പറ്റുന്നവരാണെന്നും എന്നിട്ടും കൈവശമുള്ള തുക ഇത്ര കുറച്ചു കാണിച്ചത് ബോധപൂർവ്വമാണെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു. നിലവിൽ സ്ഥാനാർത്ഥിക്കോ ഭാര്യയ്ക്കോ സാമ്പത്തിക ബാധ്യതകളോ വായ്പകളോ ഇല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരന്റെ സാന്നിധ്യം അമ്പലപ്പുഴയിൽ ഇത്തവണ അതിശക്തമായ പോരാട്ടത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്. മുൻ മന്ത്രി കൂടിയായ സുധാകരൻ പാർട്ടി അംഗത്വം പുതുക്കാതെ സ്വതന്ത്ര നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യുഡിഎഫ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച ഈ പുതിയ പരാതി മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയൊരു മാനം നൽകിയിരിക്കുകയാണ്. ഇതിന്മേലുള്ള കമ്മീഷന്റെ നടപടി വരും ദിവസങ്ങളിൽ നിർണ്ണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *