വോട്ടിംഗ് മെഷീനിൽ അഞ്ജലി നായർ എന്ന് മതി; സ്ഥാനാർത്ഥിയുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ

തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ തന്റെ പേര് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചു. വോട്ടർ പട്ടികയിലും ഇവിഎമ്മിലും നിലവിലുള്ള ‘അഞ്ജലി പി.വി’ എന്ന പേരിന് പകരം ജനങ്ങൾക്കിടയിൽ താൻ പരിചിതമായ ‘അഞ്ജലി നായർ’ എന്ന പേര് തന്നെ ചേർക്കണമെന്നായിരുന്നു ആവശ്യം.
സിനിമയിലായാലും മാധ്യമങ്ങളിലായാലും താൻ ഈ പേരിലാണ് അറിയപ്പെടുന്നതെന്നും, വോട്ടിംഗ് മെഷീനിൽ മറ്റൊരു പേര് വരുന്നത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി, ഏപ്രിൽ 4ന് വരണാധികാരി നേരിട്ട് സിറ്റിംഗ് നടത്തി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.
ഹർജി പരിഗണിക്കവെ, രാഷ്ട്രീയ പാർട്ടികൾ അപരന്മാരെ മത്സരിപ്പിക്കുന്നത് ജനാധിപത്യത്തെ തകർക്കുന്ന നടപടിയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾ തെരഞ്ഞെടുപ്പിന്റെ അന്തഃസത്തയെ തന്നെ ഇല്ലാതാക്കുമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിൽ അപരന്മാരെ രംഗത്തിറക്കാറുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരം രീതികൾ തടയപ്പെടേണ്ടതാണെന്നും സ്ഥാനാർത്ഥികൾക്ക് അർഹമായ ഒരു വോട്ട് പോലും നഷ്ടപ്പെടാൻ ഇടയാകരുതെന്നും കോടതി കർശനമായി ഓർമ്മിപ്പിച്ചു.



