അറബ് രാജ്യത്ത് അമേരിക്കയ്ക്ക് നേരിട്ടത് വമ്പൻ തിരിച്ചടി, 200 സൈനിക പൈലറ്റുമാരുടെ വീടുകൾ മിസൈലുപയോഗിച്ച് തകർത്തു

റിയാദ്: ഇറാനെതിരായ യുദ്ധം രണ്ടാഴ്ചയ്ക്കകം തീരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് മണിക്കൂറുകൾക്ക് മുൻപാണ്. രണ്ടാഴ്ചയ്ക്കകമോ ചിലപ്പോ രണ്ട് ദിവസത്തിനകമോ യുദ്ധം തീരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ ഇതിനിടെ അമേരിക്കയ്ക്ക് വൻ തിരിച്ചടിയായി ഇറാന്റെ ആക്രമണം. സൗദി അറേബ്യയിലെ അമേരിക്കയുടെ സൈനിക ബേസിൽ 200 അമേരിക്കൻ പൈലറ്റുമാരുടെയും ഫൈറ്റർ ജെറ്റ് ക്രൂവിന്റെയും വീടുകൾ ഇറാൻ മിസൈലിട്ട് തകർത്തു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി)യാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐആർജിസി ബ്രിഗേഡിയർ ജനറൽ സെയെദ് മജീദ് മൗസാവിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ നിരീക്ഷണത്തിനുള്ള എഡബ്ളിയുഎസിഎസ് വിമാനവും തകർത്തിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന് മറുപടിയായി അമേരിക്കയുടെ അറബ് രാജ്യങ്ങളിലെ ബേസുകൾ ഇറാൻ വ്യാപകമായി ആക്രമിക്കുകയാണ്.
ഇതുകാരണം അമേരിക്കൻ സൈനിക നേതൃത്വത്തിന് ഹോട്ടലിലേക്കും ഓഫീസുകളിലേക്കും മാറേണ്ട അവസ്ഥ വന്നു.നേരത്തെ ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ് പറഞ്ഞത് ഇങ്ങനെയാണ്: ‘ ഇറാനെ വിട്ടുകളയുകയാണ് ആകെ എനിക്ക് ചെയ്യാൻ കഴിയുക. ഞാൻ അത് ഉടനെ ചെയ്യും. അതോടെ അവർ തകർന്നുവീഴും. ഞങ്ങളുടെ ജോലികൾ ഒരുവിധം പൂർത്തിയാക്കുകയാണ്.
ഒരു പക്ഷേ രണ്ടാഴ്ചയ്ക്കുള്ളിൽ അല്ലെങ്കിൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഒരു കരാറിലും ഏർപ്പെടേണ്ട ആവശ്യമില്ല ‘ ഇതിനിടെയാണ് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരുടെ വീടിനുനേരെ ഇറാൻ ആക്രമണം നടത്തിയത്.



