കൂലിക്ക് ആളെക്കൂട്ടേണ്ട ഗതികേടില്ല; വി.കെ. പ്രശാന്തിനെതിരെ കെ. മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണ റാലിയിൽ പണം നൽകി ആളെക്കൂട്ടാൻ പരസ്യം നൽകിയെന്ന ആരോപണത്തെച്ചൊല്ലി സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത വാക്പോര്. സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.
പണം നൽകി ആളെക്കൂട്ടേണ്ട ഗതികേട് തനിക്കില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. തോൽവി ഭയന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കുടിലതന്ത്രമാണിതെന്ന് അദ്ദേഹം ആരോപിച്ചു. “രണ്ട് തവണ വട്ടിയൂർക്കാവിൽ വിജയിച്ചത് കൂലിക്ക് ആളെക്കൂട്ടിയല്ല. മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായപ്പോൾ സിപിഐഎം പുറത്തെടുത്ത ചീപ്പ് കളിയാണിത്. യുഡിഎഫിനെ താറടിച്ചു കാണിക്കാനുള്ള ഈ ഗൂഢാലോചന വിജയിക്കില്ല” കെ. മുരളീധരൻ പറഞ്ഞു.
യുഡിഎഫ് ക്യാമ്പിൽ പ്രവർത്തിക്കാൻ ആളില്ലാത്തതാണ് പ്രശ്നമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് തിരിച്ചടിച്ചു. “യുഡിഎഫ് പ്രവർത്തകരെ മണ്ഡലത്തിൽ കാണാനില്ല. പുറത്തുനിന്നുള്ള ആളുകളെ എത്തിച്ചാണ് അവർ പ്രചാരണം നടത്തുന്നത്. തോൽവി ഉറപ്പായപ്പോൾ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് കെ. മുരളീധരൻ ശ്രമിക്കുന്നത്” വി.കെ. പ്രശാന്ത് വ്യക്തമാക്കി.



