വീണ്ടും അമേരിക്കൻ വിമാനം തകർത്ത് ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുടെ ഒരു വിമാനംകൂടി തകർത്തെന്ന അവകാശവാദവുമായി ഇറാൻ. നിരീക്ഷണ വിമാനമാണ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തേയും അമേരിക്കയുടെ യുദ്ധവിമാനങ്ങളെ വെടിവച്ചിട്ടുവെന്ന് ഇറാൻ അവകാശവാദമുന്നയിച്ചിരുന്നു.
അതിനിടെ പശ്ചിമേഷ്യയിൽ അമേരിക്ക വീണ്ടും സൈനിക ശക്തി ഉയർത്തി. 3500 സൈനികരാണ് പശ്ചിമേഷ്യയിലെ സംഘർഷ ബാധിത പ്രദേശത്തെത്തിയത്. അത്യാധുനിക യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോലി ഏകദേശം 2,500 സൈനികരുമായി പശ്ചിമേഷ്യൻ തീരത്തെ ലക്ഷ്യമാക്കി നിലയുറപ്പിച്ചിട്ടുണ്ടെന്ന് യു എസ് കമാൻഡ് സ്ഥിരീകരിച്ചു. ഇതുകൂടാതെ യുഎസ്എസ് ബോക്സറും സാൻഡിയാഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ സംഘർഷ മേഖലയിലെത്തുമെന്ന് യുഎസ് കമാൻഡ് വ്യക്തമാക്കി.
യുഎസ് കമാൻഡിന്റെ എക്സ് പോസ്റ്റിലാണ് ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക സൈനിക ശേഷി ശക്തിപ്പെടുത്തിയെന്ന കാര്യം അറിയിച്ചത്. ഇതോടെ കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.എന്നാൽ കരസേനയെ വിന്യസിക്കാതെയും കരയുദ്ധമില്ലാതെയും ഇറാനെ പരാജയപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക പറയുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കാര്യം പ്രസ്താവിച്ചത്.
യുദ്ധത്തിൽ ഇറാന്റെ പക്ഷം ചേർന്നുകൊണ്ട് യു.എസിനും ഇസ്രയേലിനുമെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടങ്ങി. ഇതോടെ ഒരു മാസമായി തുടരുന്ന യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും. ഇസ്രയേലിന് നേരെയാണ് ഹൂതികൾ ഇന്നലെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. മിസൈൽ തകർത്തെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ചരക്കു കപ്പലുകൾക്ക് നേരെ ഹൂതികൾ ഏതുനിമിഷവും ആക്രമണം തുടങ്ങിയേക്കും. ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ഇതോടെ ചെങ്കടലിലേക്കും വ്യാപിക്കും.
അതിനിടെ, ചെങ്കടലിനും ഏഥൻ ഉൾക്കടലിനും ഇടയിലെ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികൾ ഉപരോധിക്കുമെന്ന് റിപ്പോർട്ടുണ്ട്. ലോകത്തെ നാലാമത്തെ വലിയ കപ്പൽ പാതയാണ് ബാബ് അൽ മന്ദബ്. സൂയസ് കനാലിനു നേരെ ഹൂതികളുടെ ആക്രമണമുണ്ടാകാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ദോഷം വരുത്താനും ഇത് ഇടയാക്കും.



