സുധാകരന്റെ പരാമർശത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും

ആലപ്പുഴ: തനിക്ക് 5,000 ബിജെപി വോട്ടുകൾ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ സുധാകരൻ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.
എന്നാൽ സുധാകരന്റെ പ്രസ്താവനയെ പരിഹാസത്തോടെയാണ് ബിജെപി നേരിടാൻ ശ്രമിക്കുന്നത്. സുധാകരൻ പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടിയാണെന്ന് ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയ് വ്യക്തമാക്കി. ഇത് വെറും മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാണെന്നും ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയും കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ നേടിയ 22,389 വോട്ടുകൾക്ക് മുകളിൽ ഇത്തവണ വോട്ട് നേടുക ബിജെപിക്ക് അഭിമാനപ്രശ്നമായിരിക്കെയാണ് സുധാകരന്റെ പ്രസ്താവന.സംസ്ഥാനത്ത് സിപിഎം-ബിജെപി രഹസ്യ ധാരണയുണ്ടെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നതിനിടെയാണ് തങ്ങൾ പിന്തുണ നൽകുന്ന സ്ഥാനാർത്ഥി തന്നെ ബിജെപി വോട്ടുകളിൽ പ്രതീക്ഷ വയ്ക്കുന്ന രീതിയിലുള്ള പരമാർശങ്ങൾ ഉയർത്തി പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്.
ആർഎസ്എസുകാരെയല്ല മറിച്ച് തന്റെ വ്യക്തിപ്രഭാവം കണ്ട് വോട്ട് ചെയ്യുന്ന സാധാരണ ബിജെപി പ്രവർത്തകരെയാണ് താൻ ഉദ്ദേശിച്ചതെന്ന് പിന്നീട് സുധാകരൻ തിരുത്തിയെങ്കിലും വിവാദം തണുത്തിട്ടില്ല.വ്യക്തിപരമായ മികവ് നോക്കി വോട്ട് ചെയ്യുന്നവർ എല്ലാ പാർട്ടിയിലുമുണ്ടെന്നും അത്തരക്കാരുടെ വോട്ടാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു.
അതേസമയം, നിലവിലെ എംഎൽഎ എച്ച് സലാം സുധാകരന്റെ പ്രസ്താവനയെ യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ടിന്റെ തെളിവായിട്ടാണ് ഉയർത്തിക്കാട്ടുന്നത്.അമ്പലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ജി സുധാകരന്റെ പേരിലാണ്. 2011ൽ അദ്ദേഹം നേടിയ 63,728 വോട്ടുകൾ എന്ന റെക്കാഡ് ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നുണ്ട്. ഇത്തവണ ഏകദേശം 90,000 വോട്ടുകളാണ് സുധാകരൻ ലക്ഷ്യമിടുന്നത്.



