എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എൻഡിപി ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
വെള്ളാപ്പള്ളി നടേശനുപുറമെ യോഗം പ്രസിഡന്റ് ഡോ.എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അപ്പീലിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും.
കമ്പനി നിയമപ്രകാരം നൽകേണ്ട വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിലുൾപ്പെടെയുണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഭരണസമിതിയെ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്. തുടർച്ചയായി മൂന്നുവർഷം വാർഷിക റിട്ടേണുകളോ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളോ ഫയൽ ചെയ്യാതിരുന്നാൽ ആ കമ്പനിയുടെ ഡയറക്ടർക്ക് വീണ്ടും ഡയറക്ടറായി നിയമിക്കപ്പെടാൻ അഞ്ച് വർഷത്തേയ്ക്ക് അയോഗ്യതയുണ്ടാകുമെന്ന കമ്പനി നിയമപ്രകാരമാണ് എസ്എൻഡിപി ഡയറക്ടർമാരെ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.



