രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിനെ കരയിൽ കയറാൻ അനുവദിക്കാതെ ക്രൂരത; നോയൽ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ

കോട്ടയം: ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്. പ്രതികൾ 50,000 രൂപ വീതം പിഴയും ഒടുക്കണമെന്ന് ജില്ലാ അഡിഷണൽ സെഷൻസ് കോടതി വിധിച്ചു. പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ നോയലിന്റെ കുടുംബത്തിന് നൽകണം. ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിന് 50,000 രൂപ നൽകണമെന്നും കോടതി വിധിയിൽ പറയുന്നു. അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ നോയലിനെ കരയ്ക്ക് കയറാൻ അനുവദിക്കാതെ മരണത്തിനിടയാക്കിയെന്ന കേസിലാണ് വിധി.

വടക്കേമുറി ഓണാട്ടുതറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്‌ദുൾ അസീസ് (64), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവരാണ് പ്രതികൾ. പ്രതിപട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു.2012 മാർച്ച് 16നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

രാവിലെ പത്തരയോടെ വൈക്കത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയതായിരുന്നു പ്രിയദർശിനി ബസും ഡ്രൈവർ നോബിളും. ബസ് പിന്നോട്ടെടുത്തപ്പോൾ തന്റെ ബൈക്കിൽ തട്ടിയെന്നാരോപിച്ച് അബ‌്‌ദുൾ അസീസ് നോബിളിനെ മർദ്ദിച്ചു. പിന്നീട് മക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ എറണാകുളം ട്രിപ് തടഞ്ഞ് വീണ്ടും നോബിളിനെ മർദ്ദിച്ചു. പരിക്കേറ്റ നോബിളിനെ വൈക്കം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രതികൾ അവിടെയുമെത്തി.നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും പ്രതികൾ ആശുപത്രി പരിസരത്തുവച്ചും മർദ്ദിച്ചു.

പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചപ്പോൾ പ്രതികൾ ഇവിടെയുമെത്തി. പിന്നാലെ നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിലെത്തുക അസാദ്ധ്യമെന്ന് തിരിച്ചറി‌ഞ്ഞതോടെ ഇരുവരും തിരികെ നീന്തി. ഈ സമയം പുഴയുടെ കരയിൽ നിന്ന പ്രതികൾ സഹോദരങ്ങൾക്കുനേരെ കകല്ലെറിഞ്ഞു. വടിവാൾ വീശിയും ഭീഷണിപ്പെടുത്തി. നീന്തി അവശനിലയിലായ നോയലിനെ കരയിലെത്താൻ പ്രതികൾ അനുവദിച്ചില്ല. തുടർന്ന് നോയൽ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *