ബി ഗോപാലകൃഷ്ണൻ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അദ്ദേഹം ഒരു സ്ഥാനാർഥി ആണ്. പറഞ്ഞതിൽ എന്താണ് തെറ്റ്? കെ എം ഷാജി മതമാണ്. മതമാണ് എന്ന് പറയുന്നതാണ് തെറ്റ്.
ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. അതിനാല്‍ ഗുരുവായൂരില്‍ വിശ്വാസിയായ എംഎൽഎ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ഗുരുവായൂരില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ഹിന്ദു സ്ഥാനാര്‍ഥിയില്ലെന്ന ബി ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.. ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും പരാതി വന്നതിനു പിന്നാലെ മുഖ്യാ തെരഞ്ഞെടുപ്പ് ഓഫീസർ തൃശ്ശൂർ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഗോപാലകൃഷ്ണന്റെ പ്രസ്താവന പരിശോധിച്ച തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ കേസെടുക്കണമെന്ന ശുപാർശയാണ് നൽകിയത്. ചട്ടലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഗുരുവായൂരിലെ റിട്ടേണിംഗ് ഓഫീസർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ടെമ്പിൾ പോലീസ് ആണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗോപാലകൃഷ്ണനെതിരായ മറ്റ് തുടർനടപടി ചീഫ് ഇലക്ട്രൽ ഓഫീസർ തീരുമാനിക്കും.



