സിപിഎമ്മും ബിജെപിയും തമ്മിലുള്ള അജണ്ടയും രഹസ്യ ബാന്ധവവുമാണെന്ന് കെസി വേണുഗോപാൽ

കൊച്ചി: പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ പുറത്തുവരുന്നത് സിപിഎം-ബിജെപി അജണ്ടയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി. അത് വരും ദിവസങ്ങളിൽ വ്യക്തമാകും. പാലക്കാട് മാത്രമല്ല ഒന്ന് രണ്ട് സീറ്റുകളിൽ കൂടി ഇത്തരത്തിലുള്ള രഹസ്യ ബാന്ധവം ഉണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയ്ക്കിടയിൽ സ്വാഭാവികമായിട്ടും അർഹതപ്പെട്ട നിരവധി ആളുകളുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ഇപ്പോൾ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച ലിസ്റ്റാണ് പുറത്തുവന്നത്. പത്തുവർഷത്തെ ഇടതു ഭരണം അവസാനിപ്പിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ആയിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടും.

ഈ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുനിന്നും മാറി നിൽക്കുന്നവർ ആയിരിക്കും യുഡിഎഫ് അധികാരത്തിൽ വന്നാൽ സുപ്രധാന സ്ഥാനങ്ങളിലേക്ക് നിശ്ചയിക്കപ്പെടുന്നത്.ഈ ഇലക്ഷൻ യുഡിഎഫിന്റെ ഇലക്ഷൻ ആണ്, ജനങ്ങൾ അത് തീരുമാനിച്ചു കഴിഞ്ഞു. കേരളത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിൽ സംസ്ഥാനത്ത് പുറത്തുനിന്നുള്ള സീനിയർ നേതാക്കൾ പ്രചരണത്തിനായിട്ട് എത്തും. അവർ വരുന്ന 12 13 ദിവസത്തോളം കേരളത്തിൽ ഉണ്ടാവും. എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ അവ പരിഹരിക്കാൻ അവർ ഉണ്ടാകും.

എൽഡിഎഫ് ഒരു മന്ത്രിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ട് നാല് ദിവസമായിട്ട് അദ്ദേഹം പ്രചാരണത്തിനിറങ്ങിയില്ല. നാല് സീറ്റുകളിൽ എൽഡിഎഫ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഉണ്ട്. ഇക്കാര്യങ്ങളൊന്നും ആരും പറയുന്നില്ല, ഒരു സിറ്റിംഗ് മന്ത്രിക്ക് അയാളുടെ സീറ്റിൽ മത്സരിക്കാൻ ആത്മവിശ്വാസം ഉണ്ടായില്ലെന്നത് ചെറിയ കാര്യമല്ല. ഈ തെരഞ്ഞെടുപ്പിലെ ഫലം അവിടെയാണ് ഞങ്ങൾ കാണുന്നത്. 100 സീറ്റുകൾ വിജയിക്കുമെന്ന് ആത്മവിശാസത്തോടെ ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.

മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള സ്ഥലങ്ങളിൽ വളരെ ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികൾ നിൽക്കുന്നത്. മികച്ച പ്രചാരണത്തിലൂടെ സീറ്റുകൾ നേടാൻ യുഡിഎഫിന് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ഇന്നലെ മുഖ്യമന്ത്രിയുടെ അഭിമുഖം കാണുകയുണ്ടായി. ശബരിമല സ്വർണ്ണകൊള്ള വിഷയത്തിലെ ഉത്തരവാദികളെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. അയ്യപ്പന്റെ സ്വർണ്ണം കട്ടുകൊണ്ടു പോയവരെയും ജയിലിൽ കിടന്നവരെയും ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *