മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് വ്യക്തം; സിപിഎം – ബിജെപി ഡീലുണ്ടെന്ന് വി ഡി സതീശനും കെ സി വേണുഗോപാലും രമേശ് പിഷാരടിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുകാലത്തുമില്ലാത്ത തരത്തിലെ മുന്നൊരുക്കം യുഡിഎഫ് പ്രവർത്തകർ എല്ലാ മണ്ഡലങ്ങളിലും നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മിഷൻ 26 ഒരു വർഷം മുൻപുതന്നെ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ ഒരു ടീമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യം ക്ളിയറാണ്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതിനിടെ പാലക്കാട് മാത്രമല്ല, മറ്റുചില സീറ്റുകളിലും സിപിഎം – ബിജെപി ധാരണയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. വരും ദിവസങ്ങളിൽ അത് കൂടുതൽ ശക്തമാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിലും ഡീൽ നടന്നിട്ടുണ്ടോയെന്ന സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പിൽ ബിജെപി – സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയും പറഞ്ഞു.
പാലക്കാട്ട് മാത്രമല്ല പലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്നും നടൻ ആരോപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം – ബിജെപി ഡീലുണ്ടെന്ന് വി ഡി സതീശനും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. നേമത്ത് പോലും ജയിക്കില്ല. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ട്. പകരം ബിജെപി 10 സീറ്റുകളിൽ സിപിഎമ്മിനെ സഹായിക്കുമെന്നും സതീശൻ ആരോപിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സതീശൻ ആരോപണം ഉയർത്തിയത്.



