തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന?​

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനജില്ലയിലെ പ്രധാന മണ്ഡലമായ തിരുവനന്തപുരം സെൻട്രലിൽ ഒടുവിൽ എൽഡിഎഫിന് സ്ഥാനാർത്ഥിയായെന്ന് വിവരം. നടൻ സുധീർ കരമനയാണ് എൽഡിഎഫിന്റെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. ഇടത് സ്വതന്ത്രനായാകും സുധീർ കരമന മത്സരിക്കുക. എന്നാൽ തിരുവനന്തപുരം ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റാണ്.

സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാക്കൾക്ക് വലിയ നീരസമുണ്ട് എന്നാണ് വിവരം. ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാതായതോടെ പകരം സ്ഥാനാർത്ഥിയെ കണ്ടെത്താൻ ശ്രമം നടക്കവെയാണ് ഈ തീരുമാനമുണ്ടായത്. പകരം നൽകിയ പേരുകളൊന്നും മുന്നണി അംഗീകരിച്ചില്ല. ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ ചർച്ച നടത്തിയെങ്കിലും തീരുമാനം ആയില്ല.

സിപിഎമ്മുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് നടൻ സുധീർ കരമന. ഇക്കഴിഞ്ഞ കോർപറേഷൻ തിരഞ്ഞെടുപ്പിൽ നഗരത്തിലെ പല വാർഡുകളിലും ഇടതുപക്ഷത്തിന് വേണ്ടി പരിപാടികളിൽ നടൻ സജീവമായി പങ്കെടുത്തിരുന്നു. പ്രശസ്‌ത ചലച്ചിത്രതാരം കരമന ജനാർദ്ദനൻ നായരുടെയും ജയ ജെ നായരുടെയും മകനാണ് കരമന സ്വദേശിയായ സുധീർ.

പ്രശസ്‌തനായ അദ്ധ്യാപകൻ കൂടിയാണ് അദ്ദേഹം. നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സി പി ജോൺ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിയുടെ കരമന ജയൻ ആണ് ഇവിടെ സ്ഥാനാർത്ഥിയാകുന്നത്. സുധീർ കരമനയുടെ പേരുകൂടി വന്നതോടെ മണ്ഡലത്തിലെ ചിത്രം തെളിയുകയാണ്. ജനാധിപത്യ കേരള കോൺഗ്രസ് സീറ്റായ തിരുവനന്തപുരത്ത് ആന്റണി രാജു എംഎൽഎയ്‌ക്ക് തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകാതായി ഇതോടെയാണ് സുധീർ കരമനയ്‌ക്ക് വഴി തുറന്നത്.

മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ കോടതിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിൽ കുറ്റക്കാരനായി കണ്ടെത്തിയത് മരവിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി.

തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരനായി കണ്ടെത്തിയതോടെ എംഎൽഎ അല്ലാതായതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളതും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. മയക്കുമരുന്ന് കേസിൽ ആന്റണി രാജുവും വിദേശപൗരന്റെ അഭിഭാഷകനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *