കെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കണ്ണൂരില്‍ കെ സുധാകരന്‍ എം.പിക്ക് സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ച് ഹൈക്കമാന്‍ഡ്. സുധാകരന്റെ സമ്മര്‍ദ്ദത്തിനും വാശിക്കും വഴങ്ങേണ്ടതില്ലെന്നും അനുനയത്തിന് ശ്രമം വേണ്ടെന്നും രാഹുല്‍ ഗാന്ധി നേരിട്ട് നിര്‍ദേശിക്കുകയായിരുന്നു. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ നീണ്ട് പോകുന്നതില്‍ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചത്. മണ്ഡലത്തില്‍ മുന്‍ മേയര്‍ ടി.ഒ മോഹനന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സുധാകരന്റെ കാര്യത്തെ തര്‍ക്കം നീണ്ടതാണ്. ഇത് സംസ്ഥാന നേതൃത്വത്തേയും ഹൈക്കമാന്‍ഡിനേയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും ഒരുപോലെ തന്നെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ യുക്തിയെന്തെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സുധാകരന് സീറ്റ് അനുവദിച്ചാല്‍ തങ്ങള്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറുമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തതും സുധാകരന് സീറ്റ് ലഭിക്കാതിരിക്കാന്‍ കാരണമായി. എ.കെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അനുനയ നീക്കം നടത്തിയിട്ടും വഴങ്ങാന്‍ സുധാകരന്‍ തയ്യാറായില്ല. സീറ്റ് നിഷേധിക്കുന്നുവെന്ന കാര്യം ഔദ്യോഗികമായി വന്നാല്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്നാണ് സുധാകരനുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസ് സിഡബ്ല്യുസി അംഗത്വം ഉള്‍പ്പെടെയുള്ള പാര്‍ട്ടി പദവികള്‍ രാജിവച്ച് സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെന്നും വിവരമുണ്ട്. പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമാണ് തനിക്കുള്ളതെന്നും 29 മണ്ഡലങ്ങളിലെ വിജയം തീരുമാനിക്കാനുള്ള കെല്‍പ്പ് തനിക്കുണ്ടെന്നും സുധാകരന്‍ നേതൃത്വത്തിന് മുന്നില്‍ പറഞ്ഞെങ്കിലും ഇതൊന്നും വിലപ്പോയില്ല. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചത് നിയമസഭയില്‍ മത്സരിപ്പിക്കുമെന്ന ഉറപ്പിലാണെന്നതും സുധാകരനെ ചൊടിപ്പിച്ചിട്ടുണ്ട്. സുധാകരന്റെ അടുത്ത നീക്കമെന്താണ് എന്ന് വാര്‍ത്താസമ്മേളനം നടത്തി വ്യക്തമാക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *