കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാതെ നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തേടി സണ്ണി ജോസഫ്

ദില്ലി: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാതെ നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തേടി സണ്ണി ജോസഫ്. ദില്ലിയിലെത്തിയ സണ്ണി ജോസഫ്, എ ഐ സി സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സിറ്റിംഗ് എം എല്‍ എമാരെ മത്സരിപ്പിക്കാനാണ് കോൺഗ്രസിലെ നിലവിലെ ധാരണ. അങ്ങനെയങ്കില്‍ കെ പി സി സി അധ്യക്ഷനായ പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിനും പോർക്കളത്തിലേക്ക് ഇറങ്ങേണ്ടുവരും. കെ പി സി സി അധ്യക്ഷന്‍ മത്സരിച്ചാല്‍ പകരം ചുമതല നല്‍കുക എന്നതാണ് കോൺഗ്രസിന്‍റെ ശൈലി.
ഇതനുസരിച്ചുള്ള ചര്‍ച്ചകൾ തുടങ്ങുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ചുമതല കൈമാറി മത്സരിക്കാന്‍ സണ്ണി ജോസഫും സന്നദ്ധനായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന നിലപാടിലേക്ക് സണ്ണി ജോസഫ് എത്തിയെന്നാണ് സൂചന. ഒരു വിഭാഗം നേതാക്കളും ഈ നീക്കത്തെ പിന്തുണക്കുന്നുണ്ട്. കെ പി സി സി അധ്യക്ഷ പദവിയിലിരുന്ന് രമേശ് ചെന്നിത്തല 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തുറുപ്പുചീട്ടാക്കിയാണ് നീക്കം. ചെന്നിത്തല പണ്ട് മത്സരിച്ചത് സണ്ണിയുടെ നീക്കത്തിന് ബലമാകുമെന്ന് ഉറപ്പാണ്.
കേരളത്തിലെ ചര്‍ച്ചയില്‍ ഏകദേശ ധാരണയായ സീറ്റുകളുടെ വിശദാംശങ്ങള്‍ സണ്ണി ജോസഫ്, എ ഐ സി സി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. സിറ്റിംഗ്, സംവരണ സീറ്റുകള്‍ക്കൊപ്പം, ധാരണയായ മറ്റ് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ വൈകൈതെ പ്രഖ്യാപിക്കാനാണ് സാധ്യത. 22 ന് സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നാല്‍ ഇരുപത്തിയഞ്ചോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാകുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ കണക്ക് കൂട്ടല്‍.
സംസ്ഥാനത്തെ ബാർ സമയ മാറ്റത്തിലും കെ പി സി സി അധ്യക്ഷൻ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷത്തോട് ചർച്ച ചെയ്തെന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്‍റെ വാദം സണ്ണി ജോസഫ് തള്ളി. എൽ ഡി എഫ് കൺവീനർ പോലും പോലും ഈ സമയ മാറ്റം അറിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട. പൂർണ്ണ ഉത്തരവാദിത്വം ഭരണപക്ഷത്തിനാണ്. പ്രതിപക്ഷത്തെ പഴിചാരി ബാർ സമയമാറ്റത്തിന്‍റെ കാര്യത്തിൽ രക്ഷപ്പെടാം എന്ന് സർക്കാർ കരുതേണ്ടെന്നും സണ്ണിജോസഫ് കൂട്ടിച്ചേർത്തു.



