ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. എന്നാൽ തന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം ദേവന്റെ അനുജ്ഞ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ദേവസ്വം ബോർഡിലെ മ​റ്റ് ആരോപണവിധേയർക്കെതിരെ ചുമത്തിയ കു​റ്റമൊന്നും കണ്ഠരര് രാജീവരർക്കെതിരെയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി 41 ദിവസങ്ങൾക്കുശേഷമാണ് തന്ത്രിക്ക് ജാമ്യം അനുവദിക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ് കണ്ഠരര് രാജീവരര്. ജാമ്യഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *