ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കാസർകോട് : ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ.രേഷ്മയുടെ മരണത്തിൽ ദുരൂഹത കണ്ടെത്താനായില്ലെന്ന് പൊലീസ്. രേഷ്മയുടെയും കൂടെ താമസിച്ചിരുന്ന ആൺ സുഹൃത്തിന്റെയും മൊബൈൽ ഫോണുകളിൽ പരിശോധന നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ യുവതി തൂങ്ങിമരിച്ചത് ആണെന്ന് സ്ഥിരീകരിച്ചു. ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പോലീസിന് കണ്ടെത്താൻ കഴിഞ്ഞത്.
രേഷ്മയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ ആൺ സുഹൃത്തിന്റെ മൊഴിയിൽ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കാസർകോട് ചൗക്കിയിലെ വാടകവീട്ടിൽ തിങ്കളാഴ്ച ആണ് ചിന്നു പാപ്പുവെന്ന രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഞ്ചുവർഷം മുൻപ് വിവാഹിതയായ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
കേസിൽ തുമ്പൊന്നും ലഭിച്ചില്ലെങ്കിലും അന്വേഷണം തുടരുമെന്നു പോലീസ് അറിയിച്ചു.കുടുംബത്തിന്റെ പരാതിയിൽ ആണ് അന്വേഷണം നടക്കുന്നത്. 5 വർഷം മുൻപാണ് ചിന്നു പ്രണയിച്ച് വിവാഹം കഴിച്ചത്. ദാമ്പത്യ പ്രശ്നത്തെത്തുടർന്ന് ഒരു വർഷം മുൻപ് അകന്നു. ഈ ബന്ധത്തിൽ 4 വയസ്സുള്ള മകനുണ്ട്. ചിന്നുവിന്റെ മാതാപിതാക്കൾക്കൊപ്പം ആദൂരിലാണ് കുട്ടി താമസിക്കുന്നത്. കാസർകോട് ഭാഷയിലാണ് ചിന്നു വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. പാചക, യാത്രാ വിഡിയോകൾക്ക് ആരാധകർ ഏറെയായിരുന്നു.



