ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു

കോഴിക്കോട്: ബസിൽ ലെെംഗിക പീഡനം നടത്തിയതായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്.

ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ദീപക് ആത്മഹത്യ ചെയ്യാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.ഷിംജിതയുടെ ലാപ്ടോപ്പ്,​ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ 21 ദിവസമായി ജയിലിലാണെന്നും ഫൊറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്.

കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.പയ്യന്നൂരിൽ സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്നുകാട്ടി ഷിംജിത മുസ്തഫ ഇൻസ്റ്റഗ്രാമിൽ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ ദൃശ്യങ്ങൾ യുവതി ഡിലീറ്റ് ചെയ്തിരുന്നു. സംഭവം നടന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ ദീപക്കിന്റെയും ഷിംജിതയുടേയും ദൃശ്യം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *