രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് നിഷിക(16), പ്രാചി(14),പാഖി(12) എന്നിവർ ചാടി മരിച്ചത്. കുടുംബത്തിലെ പ്രശ്‌നങ്ങളും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി വിറ്റതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ പിതാവ് ചേതൻകുമാറിന്റെ മൊഴികളിലെ വെെരുദ്ധ്യം കേസിൽ ദൂരുഹത വർദ്ധിപ്പിക്കുന്നു.
ചേതൻകുമാറും ഭാര്യമാരായ സുജാത, ഹീന, ടീന എന്നിവരും അവരുടെ അഞ്ച് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ആദ്യഭാര്യയായ സുജായുടെ മകളാണ് നിഷിക. ഹീനയുടെ മക്കളാണ് പാഖിയും പ്രാചിയും. മൂന്ന് കിടപ്പുമുറികൾ ഉണ്ടായിട്ടും ഒമ്പത് കുടുംബാംഗങ്ങളും ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.ആദ്യ ഭാര്യ സുജാതയ്ക്ക് ഗർഭം ധരിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് അവരുടെ സഹോദരി ഹീനയെ വിവാഹം ചെയ്തതെന്നാണ് ചേതൻ പൊലീസിന് മൊഴി നൽകിയത്.
എന്നാൽ ഈ മൊഴി തെറ്റാണെന്ന് കുട്ടിയുടെ പ്രായം തെളിയിക്കുന്നു. ആദ്യഭാര്യ സുജാതയെ ചേതൻകുമാർ 2010ലാണ് വിവാഹം ചെയ്തത്. ഇതിലെ മകളായ നിഷികയ്ക്ക് 16 വയസാണ്. രണ്ടാം ഭാര്യ ഹീനയെ 2012ലാണ് വിവാഹം ചെയ്തത്.മൂന്നാം ഭാര്യ ടീനയെ 2023ലാണ് വിവാഹം ചെയ്തത്. ഇതിൽ മൂന്ന് വയസുള്ള മകളുണ്ട്. മുസ്ലിം സമുദായത്തിൽ ജനിച്ച ടീനയെ ഹിന്ദു മതത്തിലേക്ക് മാറ്റിയായിരുന്നു വിവാഹം ചെയ്തത്. കുട്ടികളുടെ മരണത്തിന് 15 ദിവസം മുൻപാണ് മക്കളുടെ ഫോൺ ചേതൻ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തി. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി ലാബിൽ അയച്ചിരിക്കുകയാണ്.
ടാസ്‌കുകൾ നൽകുന്ന കൊറിയൻ ലൗ ഗെയിം തുടങ്ങിയവ പെൺകുട്ടികൾ ഉപയോഗിച്ചിരുന്നുവോ എന്ന് കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.2018ൽ സുജാതയുടെയും ഹീനയുടെയും സഹോദരി വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് സമാനരീതിയിൽ മരിച്ചിരുന്നു. ഇതിൽ കുടുംബം പരാതി നൽകിയിരുന്നില്ല. സ്റ്റോക്ക് ബ്രാക്കറായി ജോലി ചെയ്യുന്ന ചേതൻകുമാറിന് രണ്ട് കോടിയുടെ കടബാദ്ധ്യതയുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ ഫോൺ വിറ്റ പണം ഉപയോഗിച്ച് ചേതൻ വെെദ്യുതി ബിൽ അടച്ചെന്നും പൊലീസ് പറഞ്ഞു.



