ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളലില്ല, തിരഞ്ഞെടുപ്പിൽ എൻഡിഎയെ പൂജ്യം സീറ്റിലൊതുക്കും

തിരുച്ചിറപ്പള്ളി: തമിഴ്‌‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ കോൺഗ്രസ് സഖ്യത്തിൽ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്ന് തമിഴ്‌‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) അദ്ധ്യക്ഷൻ കെ. സെൽവപ്പെരുതഗൈ. സഖ്യം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സീറ്റ് വിഭജന ചർച്ചകൾ ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ തിരുച്ചിറപ്പള്ളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സെൽവപ്പെരുതഗൈ പാർട്ടി നിലപാട് വ്യക്തമാക്കിയത്.

മണ്ഡല വിഭജനം സംബന്ധിച്ച് പ്രാദേശിക നേതാക്കളുമായി വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ശുപാർശകൾ ഹൈക്കമാൻഡിന് സമർപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകൾ ഡിഎംകെ നൽകുമെന്ന കാര്യത്തിൽ സംശയമില്ല. തമിഴ്‌‌‌നാട് ഘടകത്തിന്റെ അഭിപ്രായങ്ങൾ പരിഗണിച്ച് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സീറ്റുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും’.

അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവെ ഡിഎംകെ അണികൾക്ക് വ്യക്തമായ നിർദ്ദേശങ്ങളുമായി തമിഴ്‌‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും രംഗത്തെത്തി. ദക്ഷിണ മേഖലയിലെ യുവജനവിഭാഗം ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 200 മണ്ഡലങ്ങളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെ വേണം പ്രവർത്തിക്കാൻ.

ഇതുവരെ വോട്ട് ചെയ്യാത്ത കുടുംബങ്ങളെപ്പോലും പ്രചാരണത്തിലൂടെ ഒപ്പം നിർത്തണം. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്നും ഫെഡറലിസം സംരക്ഷിക്കപ്പെടണം. ഡിഎംകെയുടെ അടിസ്ഥാന തത്വമായ സംസ്ഥാന സ്വയംഭരണത്തിനായി പോരാട്ടം തുടരും. ബിജെപി അധികാരം കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ പാർട്ടികളെ ദുർബലപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം’ അദ്ദേഹം ആരോപിച്ചു.

വരുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ പൂജ്യം സീറ്റിലൊതുക്കണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്തു.’ഇത് തമിഴ്‌‌നാടും എൻഡിഎയും തമ്മിലുള്ള പോരാട്ടമാണ്. കഴിഞ്ഞ ലോക്‌‌സഭാ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും ആവർത്തിക്കണം.’ എം.കെ. സ്റ്റാലിൻ പറയുന്നു. 2026 പകുതിയോടെ തമിഴ്‌‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ 234 അംഗ സഭയിൽ ഡിഎംകെ 133 സീറ്റുകളും കോൺഗ്രസ് 18 സീറ്റുകളുമാണ് നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *