വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ എൻഡിഎ വിജയമുറപ്പിച്ചിരിക്കുകയാണ്

ബീഹാർ: വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ എൻഡിഎ വിജയമുറപ്പിച്ചിരിക്കുകയാണ്. 200 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം പോലും ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എൻഡിഎ നേടിയെടുക്കാൻ പോകുന്നത്. 200ൽ 90 സീറ്റിലും ലീഡുറപ്പിച്ച ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം പരാജയപ്പെട്ടിരിക്കുകയാണ്. മഹാസഖ്യത്തിന് 36 സീറ്റുകളിൽ മാത്രമാണ് നിലവിൽ ലീഡുള്ളത്. ഇതിൽ കോൺഗ്രസിന്റെ സ്ഥാനം നാലിലൊന്നായി ഒതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആർജെഡി തകർന്നടിയുന്നതുമാണ് വോട്ടെണ്ണൽ ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. തേജസ്വിയെ മുൻനിർത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാ സഖ്യത്തിന്റെ മോഹങ്ങളാണ് തകർന്നത്.എക്സിറ്റ് പോൾ ഫലങ്ങൾ പോലും പിന്തള്ളിക്കൊണ്ടാണ് എൻഡിഎയുടെ മുന്നേറ്റം.
നിതീഷിന്റെ ഭരണത്തിലെ പോരായ്മകൾക്ക് പുറമേ എസ്ഐആർ, വോട്ട് മോഷണം തുടങ്ങിയ ആരോപണമെല്ലാം ഉയർത്തി മഹാസഖ്യം പ്രചാരണം നടത്തിയെങ്കിലും നിതീഷിനെയും എൻഡിഎയെയും അത് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല. ബിജെപി, ജെഡിയു, എൽജെപി (രാം വിലാസ്), ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച എന്നിവരാണ് എൻഡിഎ സഖ്യത്തിലുൾപ്പെട്ടിട്ടുള്ളത്. 101 സീറ്റുകളിൽ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്.



