ശബരിമല സ്വർണക്കൊള്ള: വാസുവിനെ തൊടാൻ മടിച്ച് എസ്ഐടി

പത്തനംതിട്ട ∙ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിയെ രേഖകളിൽ ചെമ്പാക്കിയത് അന്നു ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസുവാണെന്നു കണ്ടെത്തിയിട്ടും മുന്നോട്ടു പോകാതെ പ്രത്യേക അന്വേഷണ സംഘം. കട്ടിളപ്പാളികളിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയാണു വാസു.
ഓരോ പ്രതിയുടെയും കസ്റ്റഡി അപേക്ഷയിൽ ഇവർ സ്വാധീനമുള്ളവരാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കുമെന്നും പറയുന്ന എസ്ഐടി, പ്രതിപ്പട്ടികയിലെഏറ്റവും സ്വാധീനമുള്ള വ്യക്തിയുടെ കാര്യത്തിൽ വലിയ ഇളവുകളാണു നൽകുന്നത്. 2 തവണ ദേവസ്വം കമ്മിഷണറും സ്വർണക്കൊള്ള നടന്നു മാസങ്ങൾക്കു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റും ആയ എൻ.വാസുവിനു ദേവസ്വംബോർഡിൽ മറ്റാരേക്കാൾ സ്വാധീനമുണ്ട്.
വാസുവിന്റെ ഇടപാടുകൾ പുറത്തു വന്നാൽ അതു കൂടുതൽ ബാധിക്കുക സംസ്ഥാന സർക്കാരിനെയാകും. യുവതിപ്രവേശമടക്കമുള്ള സംഭവങ്ങൾ വാസു കമ്മിഷണറായിരുന്ന സമയത്താണുണ്ടായത്. കമ്മിഷണർ സ്ഥാനത്തു നിന്നു പടിയിറങ്ങി 7 മാസത്തിനുള്ളിൽ ദേവസ്വംബോർഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തി. സിപിഎം കേന്ദ്രങ്ങളെപോലും അമ്പരപ്പിച്ച നിയമനമായിരുന്നു അത്.
വാസു ദേവസ്വം പ്രസിഡന്റായപ്പോൾ സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാറിനെ പഴ്സനൽ അസിസ്റ്റന്റ് ആക്കി നിയമിച്ച നടപടിയും ഇപ്പോൾ സംശയനിഴലിലാണ്. സ്വർണക്കൊള്ളക്കേസിൽ പ്രതികളായ ഇരുവർക്കും 2019 ലെ സംഭവങ്ങൾക്കു പിന്നാലെ ബോർഡിന്റെ തന്ത്രപ്രധാനമായ എല്ലാ ഫയലുകളും കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു.



