യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയാകാൻ താത്പര്യമില്ല, അതൃപ്തി പരസ്യമാക്കി അബിൻ വർക്കി

തിരുവനന്തപുരം: അതൃപ്തി പരസ്യമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി തുടരാനാണ് ആഗ്രഹം. സംസ്ഥാന തലത്തിൽ തുടരാൻ അനുവദിക്കണമെന്നും പാർട്ടി ഫോറത്തിൽ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് പറയില്ല. പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും അബിൻ കൂട്ടിച്ചേർത്തു. ‘യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തിരിക്കുകയാണ്.
യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിട്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വരെയായി. ഇതൊക്കെ ആകുമ്പോൾ ഏറ്റവും കടപ്പാട് രാഹുൽ ഗാന്ധിയോടാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാനടക്കമുള്ളവർ കടന്നുവന്നത്.
എന്റെ പേരിനൊപ്പം കോൺഗ്രസ് എന്ന ടാഗ് കൂടി വരുമ്പോൾ മാത്രമേ എനിക്കൊരു മേൽവിലാസമുണ്ടായതായി ഞാൻ കരുതുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ മേൽവിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. എന്റെ പാർട്ടി മഹായുദ്ധമാണ് കേരളത്തിൽ നടത്തുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഉണ്ടാകേണ്ട അനിവാര്യതയുണ്ട്. ഞാനടക്കമുള്ള ആളുകൾ കുറേക്കാലമായി കമ്മ്യൂണിസ്റ്റ് സർക്കാരിനും ബിജെപിക്കുമെതിരെ സാധാരണ പ്രവർത്തകർക്കൊപ്പം സമരങ്ങളും മറ്റും നടത്തിവരികയാണ്.
ഇപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാതിരഞ്ഞെടുപ്പുമൊക്കെ പടിവാതിൽക്കലെത്തിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് സുപ്രധാനമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. പ്രഖ്യാപനം വന്നതിന് ശേഷം നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്, കേരളത്തിൽ തുടരാനുള്ള അവസരം തരണം. അത് മറ്റൊരു തലത്തിലുമുള്ള വെല്ലുവിളിയായി കാണരുത്. ഞാൻ വിധേയനായ പാർട്ടി പ്രവർത്തകനാണ്. കോൺഗ്രസ് എന്ന വികാരം മാത്രമാണ് എന്റെ നെഞ്ചിലുള്ളത്. കോൺഗ്രസ് എന്ന അഡ്രസാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. എനിക്ക് ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എല്ലാവരും ഒപ്പം നിന്നു. പാർട്ടി തീരുമാനത്തെ മറിച്ചുപറയുന്ന ആളല്ല.’- അബിൻ വർക്കി പറഞ്ഞു.



