ചിക്കൻകറി ചോദിച്ചതിന് മകനെ ചപ്പാത്തി റോളർ കൊണ്ട് തല്ലിക്കൊന്ന് അമ്മ

മുംബയ്: ചിക്കൻകറി ആവശ്യപ്പെട്ടതിന് മകനെ ചപ്പാത്തി റോളർ കൊണ്ട് അടിച്ചുകൊന്ന് അമ്മ. മഹാരാഷ്‌ട്രയിലെ പൽഗാറിൽ ഇന്നലെ രാത്രിയാണ് ദാരുണ സംഭവമുണ്ടായത്. ചിന്മയി ദുംഡേ എന്ന ഏഴുവയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ പല്ലവി ദുംഡേ (40) അറസ്റ്റിലായി. ചിന്മയിയുടെ സഹോദരിയായ പത്തുവയസുകാരിക്കും മർദ്ദനമേറ്റിരുന്നു. ഗുരുതമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
കാശിപാദയിലെ ഒരു ഫ്ളാറ്റിലാണ് പല്ലവിയും കുടുംബവും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി തനിക്ക് ചിക്കൻകറി കഴിക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടതിൽ പ്രകോപിതയായ പല്ലവി ചപ്പാത്തി റോളർ കൊണ്ട് കുട്ടിയെ പൊതിരെ തല്ലുകയായിരുന്നു. പിന്നാലെ മകളെയും റോളർ കൊണ്ട് മർദ്ദിച്ചു. കുട്ടികളുടെ കരച്ചിൽ കേട്ട് അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൊലീസും പ്രാദേശിക ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സബ് ഡിവിഷണൽ ഓഫീസറും സ്ഥലത്തെത്തി. യുവതിയെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.