ആഗോള അയ്യപ്പ സംഗമം; ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറഞ്ഞശേഷം ക്ഷണിച്ചാൽ യുഡിഎഫ് നിലപാട് വ്യക്തമാക്കും, വിഡി സതീശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോള്‍ നിലപാട് പറയുമെന്നും വിഡി സതീശൻ വ്യക്തമാക്കി. 

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കൽ, ആചാരസംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്ന യുഡിഎഫ് നിലപാടണ് വാര്‍ത്താസമ്മേളനത്തിൽ വിഡി സതീശൻ വ്യക്തമാക്കിയത്.ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോയെന്നോ ബഹിഷ്കരിക്കുമോയെന്നും പറയാതെ സര്‍ക്കാരിന് മുന്നിലേക്ക് ചോദ്യങ്ങളിട്ടുള്ള നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

ആഗോള അയ്യപ്പ സംഗമം നടത്തുന്ന സര്‍ക്കാര്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നൽകേണ്ടതുണ്ടെന്ന് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറ‍ഞ്ഞു. സത്യവാങ്മൂലം പിന്‍വലിക്കാൻ തയ്യാറാണോ ?ശബരിമലയിലെ ആചാരസംരക്ഷണത്തിനടക്കം നടത്തിയ നാമജപ ഘോഷയാത്ര അടക്കമുള്ള സമരങ്ങള്‍ക്കെതിരെയെടുത്ത കേസുകള്‍ ഇപ്പോഴും നിലനിൽക്കുകയാണ്. കേസുകള്‍ പിന്‍വലിക്കാൻ സര്‍ക്കാര്‍ തയ്യാറാകുമോ?.

ശബരിമലയെ മുൻനിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ സര്‍ക്കാര്‍ പരിപാടി നടത്തുന്നത്. ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാൻ തയ്യാറാകുമോ? ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നത്. ഇത്തരത്തിൽ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി നൽകണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോ അയ്യപ്പ സംഗമവുമായി വരുകയാണ്. രാഷ്ട്രീയമായി മറുപടി പറയണം. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്ന് പണം എടുത്ത് വികസന സദസ്സ് നടത്താൻ പറയുന്നു. ഇത് ഒരു കാരണവശാലും അനുവദിക്കില്ല. ആവശ്യത്തിന് പണം പോലും തദ്ദേശ സ്ഥാപനങ്ങൾക്ക് കൊടുത്തിട്ടില്ലെന്നും വിഡി സതീശൻ.  ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിക്കുമോ പങ്കെടുക്കുമോയെന്ന കാര്യത്തിന് പ്രസ്ക്തിയില്ലെന്നും ആദ്യം സര്‍ക്കാര്‍ തങ്ങളുന്നയിക്കുന്ന ചോദ്യങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം യുഡിഎഫിനെ ക്ഷണിച്ചാള്‍ അപ്പോള്‍ മറുപടി നൽകുമെന്നും വിഡി സതീശൻ  വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *