തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന്;ഷാജൻ സ്കറിയ

ഇടുക്കി: തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന് മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജൻ സ്കറിയ പറഞ്ഞു. കഴിഞ്ഞ ദിവസം തൊടുപുഴയിൽ വച്ചാണ് ഷാജൻ സ്കറിയയ്ക്ക് മർദമേറ്റത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഷാജൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പൊലീസ് തിരിച്ചറി‌ഞ്ഞു. ഇവർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങിൽ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *