നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് പരാതി

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ രാജീവ്‌ കുമാറിന് എതിരെയാണ് പരാതി നൽകിയത്. പരാതിയിൽ കന്റോൺമെന്റ് പൊലീസ് ഇന്ന് യുവതിയുടെ മൊഴിയെടുക്കും. ഡോക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. നെഞ്ചില്‍ ഗയ്ഡ് വയർ കിടക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന ആരോഗ്യ വകുപ്പിന്റെ വിശദീകരണത്തിൽ രൂക്ഷ വിമ‌ർശനമാണ് ഉയരുന്നത്.

തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ചുകൊണ്ടുള്ള ജനറൽ ആശുപത്രിയിലെ സർജൻ ഡോക്ടർ രാജീവ്കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. രോഗിയുടെ ബന്ധുവുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.

രണ്ട് മാസം മുമ്പാണ് പരാതിക്കാരിയായ സുമയ്യയുടെ ബന്ധുവായ സബീർ ഡോക്ടറോട് വിഷയത്തെക്കുറിച്ച് സംസാരിച്ചത്. തെറ്റ് പറ്റിപ്പോയെന്ന് ഡോക്ടർ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. മരുന്നിനുള്ള ട്യൂബ് ഇട്ടവരാണ് ഉത്തരവാദികളെന്നാണ് ജനറൽ ആശുപത്രിയിലെ സർജൻ ഡോക്ടർ രാജീവ്കുമാർ യുവതിയുടെ ബന്ധുവിനോട് പറഞ്ഞത്.തൈറോയ്ഡ് ഗ്രന്ഥി മാറ്റണമെന്ന ഡോക്ടർ രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം സുമയ്യ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാൽ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോ‌സ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗയ്ഡ് വയർ കണ്ടത്.

തുടർന്ന് എക്‌സ്റേയുമായി യുവതി ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും സിടി സ്‌കാനിൽ കണ്ടെത്തി. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് ഡിഎംഒയ്ക്ക് നൽകിയ യുവതിയുടെ പരാതിയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *