പ്രവാസികൾക്കായുള്ള നോർക്ക കെയറിന്‍റെ ഇൻഷുറൻസ് പദ്ധതി നവംബർ ഒന്ന് മുതൽ

പ്രവാസികൾക്കായി നോർക്ക കെയർ ഏർപ്പെടുത്തുന്ന ആരോഗ്യ – അപകട ഇൻഷുറൻസ് പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ പതിനാലായിരത്തോളം ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. നോർക്ക കെയറിലേക്കുള്ള രജിസ്ട്രേഷൻ അടുത്തമാസം 22-ന് തുടങ്ങുമെന്ന് നോർക്ക പ്രതിനിധികൾ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിവിധ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാൽ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ ആരോഗ്യ- അപകട ഇൻഷുറൻസ് പദ്ധതി. ഭർത്താവ്, ഭാര്യ രണ്ടു കുട്ടികൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം.

അധികമായി ചേർക്കുന്ന ഒരോ കുട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപ നല്കിയാൽ മതിയാകും. നിലവിലുളള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ 410 ആശുപത്രികൾ അടക്കം ഇന്ത്യയിൽ 14,000- ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കും.

പദ്ധതിയിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21വരെ അംഗങ്ങളാകാം. ഒക്ടോബർ 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. നവംബർ 1-ന് പദ്ധതി നിലവിൽ വരും. ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികളെ ഭാഗമാക്കുന്നതിനായി നോർക്ക സംഘടിപ്പിക്കുന്ന മേഖലാ യോഗങ്ങൾ യുഎഇയിൽ വിവിധയിടങ്ങളിൽ നടക്കുകയാണ്. വൈസ് ചെയർമാൻ പി ശ്രീമകൃഷ്ണനൊപ്പം നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *