ഓപ്പറേഷൻ സിന്ദൂര്‍: ഇനി കുട്ടികളും പഠിക്കട്ടെ; ഓപ്പറേഷന് സിന്ദൂര്‍ പാഠ്യവിഷയമാകും

ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രത്യേക മൊഡ്യൂളുകള്‍ പുറത്തിറക്കി എൻസിഇആർടി. 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ മറുപടി, രാജ്യം നടത്തുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ തയ്യാറെടുപ്പ്, പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയവ ഈ മൊഡ്യൂളുകളില്‍ വിശദീകരിക്കുന്നുണ്ട്. ഭീകരാക്രമണത്തോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നു, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ പ്രതിരോധം, നയതന്ത്രം, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവ എങ്ങനെ നടപ്പിലാക്കുന്ന തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ സമാധാനം തകർക്കാൻ പാകിസ്ഥാൻ നടത്തിയ നിരവധി ശ്രമങ്ങളെക്കുറിച്ച് മൊഡ്യൂളിലുണ്ടെന്നാണ് വിവരം. 2016 ലെ ഉറി ആക്രമണം, 2019 ലെ പുൽവാമ ആക്രമണം തുടങ്ങിയവയെക്കുറിച്ചും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷന് സിന്ദൂറെന്ന് മൊഡ്യൂളില്‍ വ്യക്തമാക്കുന്നുണ്ട്. ഭയവും മതപരമായ സംഘർഷവും സൃഷ്ടിക്കുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. പ്രാദേശിക ജനത ഭീകര്‍ക്കെതിരെ സംസാരിച്ചു. ‘സ്റ്റീരിയോടൈപ്പുകള്‍’ തകര്‍ക്കുന്നതായിരുന്നു അവരുടെ പ്രതികരണം. സമാധാനപ്രിയരായ ജനങ്ങളുടെ ശബ്ദമാണ് പുറത്തുവന്നതെന്നും മൊഡ്യൂളില്‍ പരാമര്‍ശിക്കുന്നു.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന തന്ത്രപരമായ ദൗത്യമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. മെയ് 7 ന് പുലർച്ചെ 1.05 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ഭീകരരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇന്ത്യൻ സേന ആക്രമണം നടത്തി. ഇന്ത്യയുടെ പരമാധികാരവും ദൃഢനിശ്ചയവും വ്യക്തമാക്കുന്ന നീക്കമായിരുന്നു ഇതെന്നും മൊഡ്യൂളില്‍ പറയുന്നുണ്ട്.
ആസൂത്രിതവും തന്ത്രപരവുമായ നീക്കമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. വിജയകരമായി ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സേനാ മേധാവികള്‍ സഹകരിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചും, ഭീകരക്യാമ്പുകള്‍ നശിപ്പിച്ചതിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്ക് കൃത്യമായ മറുപടി നല്‍കാനാണ് ഓപ്പറേഷന് സിന്ദൂര്‍ നടപ്പിലാക്കിയതെന്നും എന്‍സിഇആര്‍ടിയുടെ മൊഡ്യൂളില്‍ പറയുന്നു.



