തൃശൂരിലെ കള്ളവോട്ട്: ‘ആരോപണം ഉന്നയിക്കുന്നവർ വാനരന്മാർ’; അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് ഞാൻ മറുപടി പറയില്ല മറുപടി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുമെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരോപണമുന്നയിക്കുന്നവർ കുരങ്ങന്മാരാണെന്ന അധിക്ഷേപ പരാമർശവും സുരേഷ് ഗോപി നടത്തി.
ചില ‘വാനരന്മാര്‍’ ഇവിടെ നിന്ന് ‘ഉന്നയിക്കലുമായി’ ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ എന്നായിരുന്നു പരാമർശം. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം ഞാൻ കൃത്യമായി നിർവഹിക്കുന്നുണ്ട് സുരേഷ് ഗോപി പറഞ്ഞു. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്.
വോട്ടർപട്ടിക ക്രമക്കേടുകളിൽ ആരോപണം ശക്തമായതിന് പിന്നാലെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ടാണ് നടക്കുക. ബീഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അട്ടിമറിക്ക് പിന്നാലെയുള്ള, രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലും വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്ന് കമ്മീഷൻ ഉത്തരം നൽകേണ്ടി വരും.
ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാനഘട്ടത്തിലാണ് തൃശൂരിൽ വ്യാപകമായി അട്ടിമറി നടന്നത്. തൃശൂർ നഗരത്തിൽ മാത്രം 12 ഫ്ലാറ്റുകളിൽ കള്ളവോട്ട് ചേർത്തു. പൂങ്കുന്നം, പുഴയ്‌ക്കൽ, അയ്യന്തോൾ മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു അട്ടിമറി.
പല ഫ്ലാറ്റുകളിലും താമസക്കാർ അറിയാതെയും ഒഴിഞ്ഞ് കിടക്കുന്ന ഫ്ലാറ്റുകളിൽ കൂട്ടത്തോടെയും വോട്ടുകൾ ചേർക്കുകയായിരുന്നു. ഫ്ലാറ്റുകളിലെ താമസക്കാരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല എന്ന സാധ്യതകൂടി മുതലെടുത്തായിരുന്നു ബിജെപി നീക്കം. പലയിടങ്ങളിലും ബിഎൽഒമാരുടെ സഹായത്തോടെ കള്ളവോട്ട് ചേർത്തതായും പരാതിയുണ്ട്.