നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയുള്ള പൊതുസ്വതന്ത്രനെ മത്സരിപ്പിയ്ക്കാന്‍ ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയുള്ള പൊതുസ്വതന്ത്രനെ മത്സരിപ്പിയ്ക്കാന്‍ ജമാ അത്തെ ഇസ്ലാമി. യുഡിഎഫുമായുണ്ടാക്കുന്ന ധാരണയില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിര്‍ദേശിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന യുഡിഎഫ് നിലപാട് ജമാഅത്തെ ഇസ്ലാമി അംഗീകരിച്ചിട്ടുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് യുഡിഎഫ് സന്നദ്ധമല്ല. പക്ഷെ സഹകരണ സാധ്യത ഏതളവില്‍ എന്ന ചര്‍ച്ച പുരോഗമിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥി മലബാറില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നതാണ് നിലവിലെ ഉപാധി. കോണ്‍ഗ്രസില്‍ തന്നെ ജമാഅത്തെ ഇസ്ലാമിയ്ക്ക് താല്പര്യമുള്ള സ്ഥാനാര്‍ത്ഥികളെയും പരിഗണിക്കും. സ്വതന്ത്രസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതും ആലോചനയിലാണ്.
പേരാമ്പ്രയും പെരിന്തല്‍മണ്ണയും ഉള്‍പ്പെടെ പല മണ്ഡലങ്ങള്‍ പരിഗണനയിലുണ്ട്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേരില്‍ മത്സരിപ്പിച്ചേക്കില്ല. ജമാ അത്തെ ഇസ്ലാമിയുടെ സംഘടന സംഘടന സംവിധാനവും പ്രചാരണ സന്നാഹങ്ങളും യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നിലപാട്. എന്നാല്‍ ക്രൈസ്തവ വോട്ടുകളുടെ ഭിന്നിപ്പും സിപിഐഎം-സംഘപരിവാര്‍ പ്രചാരണങ്ങളും തിരിച്ചടിയാകുമോയെന്ന ആശങ്കയും യുഡിഎഫിനുണ്ട്.