പിതാവിന്റെയും രണ്ടാനമ്മയുടെയും മർദനത്തിനിരയായ കുട്ടിയെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ആലപ്പുഴ: ചാരുംമൂട്ടിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദനത്തിനിരയായ കുട്ടിയെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവർ തന്നോട് സംസാരിച്ചത്. ”വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം” എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് താൻ തിരിച്ചറിഞ്ഞെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആലപ്പുഴ ചാരുംമൂട്ടിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിനിരയായ കുഞ്ഞിനെ ഇന്ന് സന്ദർശിച്ചു. ആ കുഞ്ഞുമോളെ നേരിൽ കണ്ടപ്പോൾ എൻ്റെ മനസ്സിൽ ഒരുപാട് വേദന തോന്നി. ഈ സംഭവത്തിന്റെ ആഘാതത്തിലും നിറഞ്ഞ ചിരിയോടെയാണ് അവൾ എന്നോട് സംസാരിച്ചത്. സംസാരിക്കുന്നതിനിടയിൽ, ‘വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം’ എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
പ്രയാസകരമായ ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഞങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം.
മിഠായിയും ചോക്ലേറ്റുകളുമായാണ് മന്ത്രി കുട്ടിയെ കാണാനെത്തിയത്. ഒമ്പത് വയസ്സുകാരിയായ കുട്ടിയുടെ ഡയറിക്കുറിപ്പിലൂടെയാണ് മർദന വിവരം പുറത്തറിഞ്ഞത്. രണ്ടാനമ്മ തന്റെ മുഖത്ത് ഇടിച്ചെന്നും പിതാവും ക്രൂരമായാണ് പെരുമാറുന്നതെന്നും ഡയറിക്കുറിപ്പിൽ പറഞ്ഞിരുന്നു.