ഡോ.ഹാരിസിനോട് വിശദീകരണം തേടിയത് സർവീസ് ചട്ടലംഘനത്തിൽ’; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുറവ് പരസ്യമായി ഉന്നയിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസനോട് വിശദീകരണം മാത്രമാണ് തേടിയതെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ ചട്ടലംഘനം നടത്തിയതിനാണ് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടതെന്നാണ് വകുപ്പിന്റെ വിശദീകരണം.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്ഥാപനത്തിലെ പ്രശ്നങ്ങൾ പരസ്യമാക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിന് ചില ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. അത് പാലിക്കാത്തതാണ് ഡോക്ടർക്കെതിരെയുള്ള നടപടിക്ക് കാരണമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
എന്നാൽ ഡോ. ഹാരിസ് ഹസൻ തന്റെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായി എന്ന് അംഗീകരിക്കുകയാണെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. വിശദീകരണം നൽകാൻ ഡോക്ടർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം. യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം കാണാതായ സംഭവവും ഡോക്ടറുടെ ഭാഗത്ത് നിന്നുള്ള അച്ചടക്കലംഘനവും തമ്മിൽ ബന്ധമില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. രണ്ടും രണ്ട് വിഷയങ്ങളായാണ് പരിഗണിക്കുന്നത്.
ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പല ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടി വരുന്നുവെന്ന് ഡോ. ഹാരിസ് ഹസൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്. എന്നാൽ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോൾ മാത്രമാണ് വകുപ്പ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.