സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ അന്തരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അന്തരിച്ചു. 20വർഷമായി കോമയിൽ കിടന്നശേഷമാണ് മരണം. 2005ൽ യുകെയിലെ ലണ്ടനിൽ സെെനിക കോളേജിൽ പഠിക്കുന്ന സമയത്ത് നടന്ന വാഹനാപകടത്തിൽ തലച്ചോറിന് ഗുരുതരമായ ക്ഷതമേൽക്കുകയും തുടർന്ന് കോമയിലാകുകയുമായിരുന്നു അദ്ദേഹം.
ഈ അപകടത്തിന് ശേഷം ഒരിക്കൽ പോലും കണ്ണുതുറന്നിട്ടില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അദ്ദേഹം ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. ഞായറാഴ്ചയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞിരുന്നു.
ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ. റിയാദ് കിംഗ് അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്. സൗദിയുടെ സ്ഥാപകനായ അബ്ദുൾ അസീസ് രാജാവിന്റെ ചെറുമകനാണ് വലീദിന്റെ പിതാവ് ഖാലിദ് ബിൻ തലാൽ.



