മോഡലും സോഷ്യൽമീഡിയ താരവുമായ സാൻ റേച്ചൽ ഗാന്ധി ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതകളെ തുടർന്നെന്ന് പൊലീസ്

മോഡലും സോഷ്യൽമീഡിയ താരവുമായ സാൻ റേച്ചൽ ഗാന്ധി ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതകളെ തുടർന്നെന്ന് പൊലീസ്. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതി തന്റെ വിവാഹത്തിനായി ആറുലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഇക്കാര്യം താരത്തിന്റെ പിതാവിനോ ഭർത്താവിനോ അറിയുമായിരുന്നില്ല. ഈ പണം തിരികെ നൽകാൻ കഴിഞ്ഞിരുന്നില്ലെന്നും താരം തന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്നായിരുന്നു ഇരുപത്താറുകാരിയായ യുവതി മരിച്ചത്. പുതുച്ചേരിയിൽ ജനിച്ചു വളർന്ന സാൻ റേച്ചലിന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായിരുന്നു. മകളെ വളർത്തിയതും മോഡലിങിലേക്ക് വഴി തിരിച്ചു വിട്ടതും പിതാവ് ഡി.ഗാന്ധിയാണ്. നിറത്തിന്റെ പേരിൽ തുടക്കത്തിൽ അവസരങ്ങൾ നിഷേധിക്കപ്പട്ടു. വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം ഈ രംഗത്തു പ്രശസ്തയായി.
മിസ് ഡാർക്ക് ക്വീൻ തമിഴ്നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റ്യൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീൻ ഓഫ് മദ്രാസ് (2022, 2023) എന്നിവയുൾപ്പെടെ ഒട്ടേറെ പ്രാദേശിക, ദേശീയ സൗന്ദര്യ കിരീടങ്ങൾ നേടി. മിസ് ആഫ്രിക്ക ഗോൾഡൻ ഇന്ത്യ (2023) മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. മോഡലിങ് പരിശീലന സ്ഥാപനമായ റോസ് നോയർ ഫാഷൻ ഗ്രൂമിങ്ങിന്റെ സ്ഥാപകയാണ്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നയിച്ചു.