നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചേക്കും, കാന്തപുരത്തിന്റെ ഇടപെടലിൽ ചെറിയ പ്രതീക്ഷ

കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, കാന്തപുരം എപി അബൂബക്കർ മുസ്ലിയരുടെ ഇടപെടലിൽ പ്രതീക്ഷ. യെമനിലെ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് നിർണായകമായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുനയപാതയിലായെന്നാണ് വിവരം.

തലാലിന്റെ കുടുംബവുമായി ഇന്നും ചർച്ച നടത്തും. തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യെമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം യോഗത്തിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിട്ടുണ്ട്.വധശിക്ഷ മാറ്റിവയ്‌ക്കുമെന്ന് അനൗദ്യോഗിക വിവരങ്ങൾ വരുന്നുണ്ട്. എന്നാൽ അത് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, വിഷയത്തിൽ കൂടുതൽ ഇടപെടുന്നതിലെ നിസഹായത കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.ശിക്ഷ മരവിപ്പിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ശിക്ഷ മരവിപ്പിക്കാൻ യെമൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇന്ത്യയ്‌ക്ക് യെമനിൽ എംബസിയില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ.

അവർക്ക് നയതന്ത്ര തലത്തിൽ അംഗീകാരമില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാൻ യെമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തു നൽകി. ഒരു ഷെയ്‌ഖിന്റെ സഹായം തേടി. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.അഭിമാനവുമായി ബന്ധപ്പെട്ട കാര്യമെന്ന നിലപാടാണ് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌‌ദോ മഹദിയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നതെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ദയാധനം സ്വീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കൂടുതൽ പണം നൽകിയാൽ മനസു മാറുമോയെന്ന് അറിയില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *