തിരുവനന്തപുരത്തുകാർക്ക് ലഭിച്ച സൗഭാഗ്യം, ഇനി കൊച്ചിക്കാർക്കും

കൊച്ചി: തിരുവനന്തപുരം നഗരത്തിൽ ഹിറ്റായ ‘നഗരക്കാഴ്ചകൾ’ ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായൽകാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിൾ ഡക്കർ ബസ് സർവീസ് ഈ മാസം 13 മുതൽ ആരംഭിക്കും. ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്. വൈകിട്ട് ആറിന് ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കുന്ന ചടങ്ങിലാണ് യാത്രയ്ക്ക് തുടക്കമാകുക. ഓപ്പൺ ഡബിൾ ഡെക്കർ ബസാണ് സർവീസ് നടത്തുന്നത്.
ബസിന്റെ ട്രെയൽ റൺ നേരത്തെ നടത്തിയിരുന്നു. മേൽഭാഗം തുറന്ന ബസിൽ ഇരുന്ന് കാഴ്ചകൾ കാണാൻ പറ്റുന്ന നഗരത്തിന്റെ റൂട്ടുകളാണ് പരിഗണിച്ചത്. ബോട്ട് ജെട്ടി സ്റ്റാൻഡിൽ തുടങ്ങുന്ന യാത്ര തേവര, കൊച്ചിൻ പോർട്ട് ട്രെസ്റ്റ് അവന്യൂ വഴി വോക്ക് വെയിൽ എത്തി തിരിച്ച് മഹാരാജാസ് കോളേജിന്റെ മുന്നിലൂടെ ഹൈക്കോടതി ജംഗ്ഷൻ ഗോശ്രീ പാലം വഴി കാളമുക്ക് ജംഗ്ഷൻ വരെ സർവീസ് നടത്തുന്ന രീതിയിലാണ് ആദ്യ റൂട്ട്. യാത്രാ നിരക്ക് എത്രയാണെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. വൈകിട്ട് അഞ്ച് മുതൽ 8.30 വരെയാകും യാത്ര.



