തിരുവനന്തപുരം: വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചാണ് പോസ്റ്റ്. വിവരാവകാശത്തിന്റെ കാലത്ത് സമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്നവും ഇല്ലെന്ന് എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെയ്ക്കാനും ഉപകരണമില്ലാതെ ഓപ്പറേഷന്‍ ചെയ്യാനും ബുദ്ധിമുട്ടാണ്. കൊളോണിയല്‍ ഹാങ്ങോവര്‍ മാറാത്തവര്‍ക്കും രാജഭരണ വൈബ്സ് കൊണ്ട് നടക്കുന്നവര്‍ക്കും പ്രശ്നപരിഹാരമല്ല. ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം എന്നും എന്‍ പ്രശാന്ത് കുറിക്കുന്നു. ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് കുറുപ്പില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് എന്‍ പ്രശാന്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിവരാവകാശത്തിന്റെ കാലത്ത് ഫേസ്ബുക്കില്‍ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്‌നവും ഇല്ല. ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും ഈ കൊച്ചു കേരളത്തില്‍ തല്‍ക്കാലം ഇല്ല. അതായത് ഐഎഎസുകാരും ഡോക്ടറും എന്‍ജിനീയറും ടീച്ചറും ആരും തന്നെ സീക്രറ്റ് സര്‍വ്വീസിലല്ല, പബ്ലിക് സര്‍വ്വീസിലാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷന്‍ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്. ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളും ഉള്ള സാധാരണക്കാരാണിവര്‍. കൊളോണിയല്‍ ഹാങ്ങോവര്‍ മാറാത്തവര്‍ക്കും രാജഭരണ വൈബ്സ് കൊണ്ട് നടക്കുന്നവര്‍ക്കും പ്രശ്നപരിഹാരമല്ല. ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം. തുറന്ന് പറച്ചിലും പൊതു ചര്‍ച്ചയും ജനാധിപത്യത്തില്‍ സാധാരണയാണ് എന്ന സത്യം ‘പ്രബുദ്ധ’ കേരളം മനസ്സിലാക്കിയാല്‍ നന്ന്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്ന ആരോപണവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കലിന്റെ ആരോപണം. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു യൂറോളജി മേധാവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവം ചർച്ചയ്ക്ക് വഴിവെച്ചതോടെ ഡോ. ഹാരിസ് ചിറയ്ക്കൽ പോസ്റ്റ് പിൻവലിച്ചു. ഇതിന് പിന്നാലെ യൂറോളജി മേധാവിയുടെ ആരോപണങ്ങള്‍ തള്ളി ഡിഎംഇ രംഗത്തെത്തി. ഡോക്ടറിന്റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാല്‍ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നും ഡിഎംഇ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഡോ. ഹാരിസ്, ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടുമാസം മുന്‍പ് മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ ഉറപ്പിലാണ് പോസ്റ്റ് പിന്‍വലിച്ചത്. സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും നടപടി ഉണ്ടായിക്കോട്ടെ എന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു.